ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും അജ്ഞാതരുടെ ആക്രമണം. ലഷ്‌കർ ഇ ഭീകരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ ഖവാജ് ഷാഹിദിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. പാക് അധീന കശ്മീരിൽ ആയിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. തലയറുത്ത നിലയിൽ ആയിരുന്നു. പ്രദേശവാസികൾ ആണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയുള്ള പരിശോധനയിൽ കാണാതായ ഖവാജിന്റെ മൃതദേഹം ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇയാളെ കാണാതെ ആയത്. ആയുധ ധാരികൾ ആയ ഒരു സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു വിവരം. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. 2018 ൽ ജമ്മു കശ്മീരിൽ സൈനിക ക്യാമ്പിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ആണ് ഇയാൾ. ജമ്മു കശ്മീരിലെ സുൻജുവാനിലെ ക്യാമ്പിൽ നടത്തിയ ഭീകരാക്രമണത്തിൽ ഒരു സൈനിക ഉദ്യോഗസ്ഥനും ആറ് ജവാന്മാരുമാണ് വീരമൃത്യുവരിച്ചത്.
അതേസമയം പാകിസ്താനിൽ അജ്ഞാതന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന 18ാമത്തെ ഭീകരൻ ആണ് ഖവാജ്. കഴിഞ്ഞ മാസം ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ദൗദ് മാലികിനെയും അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു.
Discussion about this post