എറണാകുള : ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന് മുൻപാകെയാണ് ഹർജി.
ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകിയിട്ടുള്ളത്. പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങൾ പരിശോധിച്ചുകൊണ്ടാണ് വെടിക്കെട്ടിന് നിരോധം ഏർപ്പെടുത്തിക്കൊണ്ട് വിധി പറഞ്ഞിരിക്കുന്നത്. സമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. അതിനാൽ അസമയം എന്നത് ആളുകൾ ഇഷ്ടാനുസരണം വ്യാഖ്യാനിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് ഇളവ് നൽകി 2005 ൽ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതും ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തൃശ്ശൂർ പൂരത്തിനും ആറാട്ട് പുഴ പൂരത്തിനും വെടിക്കെട്ട് നടത്താൻ സുപ്രീം കോടതി അനുമതിയുണ്ട്. മരട് ക്ഷേത്രത്തിൽ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി കോടതിയ്ക്ക് ലഭിച്ചത്. ഇതിൽ കേരളത്തിലെ മുഴുവൻ ക്ഷേത്രത്തിലും വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്താൻ കോടതിയ്ക്ക് കഴിയില്ല. നിയമപരമല്ലാത്ത ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
വെടിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ വിവിധ ദേവസ്വം വകുപ്പുകളും ക്ഷേത്ര സമിതികളുമെല്ലാം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ അപ്പീൽ നൽകിയത്.
Discussion about this post