ക്രിക്കറ്റ് മൈതാനത്തെ തന്ത്രങ്ങൾക്കൊപ്പം തന്നെ കമന്ററി ബോക്സിലെ വാക്പോരുകൾ കൊണ്ടും ശ്രദ്ധേയനായ താരമാണ് ഇന്ത്യയുടെ ദിനേശ് കാർത്തിക്. ഇപ്പോഴിതാ മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈനുമായി സ്കൈ സ്പോർട്സിന്റെ തത്സമയ ചർച്ചയ്ക്കിടെ ഐസിസി വേദികളെച്ചൊല്ലി ദിനേശ് കാർത്തിക് നടത്തിയ തകർപ്പൻ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാകുന്നത്.
ഇന്ത്യൻ ക്രിക്കറ്റിന് അനുകൂലമായി ഐസിസി ഷെഡ്യൂളുകൾ മാറ്റുന്നുവെന്ന പാശ്ചാത്യ മാധ്യമങ്ങളുടെ പതിവ് വിമർശനങ്ങൾക്ക് കൃത്യമായ കണക്കുകൾ നിരത്തിയാണ് കാർത്തിക് മറുപടി നൽകിയത്. വനിതാ ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യൻ ടീം പുറത്തായതിനെക്കുറിച്ച് സംസാരിക്കവെയാണ് നാസർ ഹുസൈൻ ഐസിസിക്കെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഇന്ത്യൻ ടീം ടൂർണമെന്റിൽ മുന്നോട്ട് പോകുമെന്നും അവർ കളിക്കുമെന്നും ഐസിസി നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതായും എന്നാൽ ഇന്ത്യയുടെ പുറത്താകൽ ഐസിസിയുടെ ആ ആസൂത്രണങ്ങളെ അപ്പാടെ തകർത്തുവെന്നുമായിരുന്നു നാസർ ഹുസൈന്റെ വാദം. ഇന്ത്യയെ സഹായിക്കുന്ന രീതിയിലാണ് ടൂർണമെന്റ് ക്രമീകരണങ്ങൾ എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നാസർ ഹുസൈന്റെ ഈ ആക്ഷേപത്തിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്ഫൈനൽ വേദികൾ ചൂണ്ടിക്കാണിച്ചാണ് ദിനേശ് കാർത്തിക് തിരിച്ചടിച്ചത്. “ക്രിക്കറ്റിലെ മിക്ക എല്ലാ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകളും ഇംഗ്ലണ്ടിലാണ് നിശ്ചയിക്കാറുള്ളത്. അതിൽ ഇവിടെ ആർക്കും ഒരു പ്രശ്നവുമില്ലല്ലോ! അങ്ങനെയെങ്കിൽ ഐസിസി എപ്പോഴും ഇംഗ്ലണ്ടിന് ഒപ്പമാണെന്ന് നിങ്ങൾ എന്തുകൊണ്ട് ചിന്തിക്കുന്നില്ല?” – കാർത്തിക് ചോദിച്ചു.എന്നാൽ ഇതിനെ പ്രതിരോധിക്കാൻ നാസർ ഹുസൈൻ ശ്രമിച്ചത് ഇങ്ങനെയായിരുന്നു: “ഡി കെ, ഇന്ത്യയെ അപേക്ഷിച്ച് ഇംഗ്ലണ്ടിൽ ടെസ്റ്റ് ക്രിക്കറ്റ് കാണാൻ ഇതിലും മികച്ച അനുഭവവും മികച്ച കാലാവസ്ഥയുമുണ്ട്. അതുകൊണ്ടാണ് അത്.”
ഹുസൈന്റെ ഈ ന്യായീകരണത്തെ അതേ നാണയത്തിൽ തിരിച്ചടിച്ചാണ് ദിനേശ് കാർത്തിക് സംവാദം അവസാനിപ്പിച്ചത്. “അതേ യുക്തി തന്നെയാണ് സാർ ഇവിടെയും. ഇംഗ്ലണ്ടിനേക്കാൾ വളരെക്കൂടുതൽ പ്രേക്ഷകർ ഇന്ത്യയിൽ ടി20 മത്സരങ്ങൾ കാണാനുണ്ട്. അതുകൊണ്ട് തന്നെയാണ് മത്സരങ്ങൾ ഇന്ത്യയിലെ പ്രൈം ടൈമിന് അനുസരിച്ച് ഷെഡ്യൂൾ ചെയ്യുന്നത്!” – ദിനേശ് കാർത്തിക് വ്യക്തമാക്കി.
കാർത്തിക്കിന്റെ ഈ കൃത്യമായ മറുപടിക്ക് മുന്നിൽ പിന്നീട് ഒന്നും പറയാനാകാതെ നാസർ ഹുസൈൻ നിശബ്ദനാകുകയായിരുന്നു. കമന്ററി ബോക്സിൽ ഇംഗ്ലണ്ട് മുൻ നായകന്റെ മുഖം കറുത്തുപോയ ഈ നിമിഷം ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ രീതിയിലാണ് ആഘോഷിക്കപ്പെടുന്നത്.












