തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നൈറ്റ് ലൈഫിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യത. നൈറ്റ് ലൈഫ് എന്നാല്‍ മദ്യപിച്ച് എന്തും ചെയ്യാമെന്നതല്ലെന്ന് തിരുവനന്തപുരം ഡിസിപി സി എച്ച് നാഗരാജു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ നിയന്ത്രണങ്ങളും കടുപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. മാനവീയം വിഥിയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പോലീസിന് നേരെയുണ്ടായ കല്ലേറില്‍ ഒരു സ്ത്രീയ്ക്കും പരിക്കേറ്റിരുന്നു.
‘ജനങ്ങള്‍ കൂടുമ്പോള്‍ ഇത്തരം ചില സംഭവങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കണം. അതിനോട് കൃത്യമായി ഞങ്ങള്‍ പ്രതികരിക്കുകയും ചെയ്തു. ഈ രീതിയിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ നിയന്ത്രണങ്ങളും വര്‍ധിപ്പിക്കും. നാളെ ചിലപ്പോള്‍ ബ്രത്ത് അനലൈസേര്‍സ് വയ്ക്കുന്ന സാഹചര്യമുണ്ടായേക്കാം’, അദ്ദേഹം പറഞ്ഞു.
നൈറ്റ് ലൈഫിലേക്ക് യുവാക്കള്‍ മാത്രമല്ല കുട്ടികളും കുടുംബവും സ്ത്രീകളും പ്രായമായവരുമടക്കം എല്ലാത്തരത്തിലുമുള്ള ആളുകളും വരണം. നൈറ്റ് ലൈഫിന്റെ ആദ്യ ഓപ്ഷന്‍ ഷോപ്പിംഗാണ്. രാത്രി മുഴുവന്‍ ആളുകള്‍ക്ക് ഇറങ്ങി മാര്‍ക്കറ്റില്‍ കറങ്ങാം. സാധനങ്ങള്‍ വാങ്ങാം. രണ്ടാമത്തേത് വിനോദങ്ങളാണ്. ജനങ്ങള്‍ക്ക് സിനിമ കാണാം. ഷോ പെര്‍ഫോം ചെയ്യാം. ഒരാളുടെ സന്തോഷത്തിനായി മറ്റുള്ളവരെ ശല്യപ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാനവീയം മാത്രമല്ല, സിറ്റി മുഴുവന്‍ ഈ രീതിയില്‍ നൈറ്റ് ലൈഫ് കേന്ദ്രങ്ങളാക്കാന്‍ സാധിക്കും. തുടക്കമായതിനാലാവാകാം ഇത്തരം സംഭവങ്ങള്‍. പ്രശ്‌നമുണ്ടാക്കിയ ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിലെ നിയമങ്ങള്‍ പ്രകാരം രാത്രി പത്ത് മണിക്ക് ശേഷം മൈക്കുകളും ഡ്രംസും ഉപയോഗിക്കാന്‍ പാടില്ല. അവിടെ അടുത്ത് കുടുംബമായി താമസിക്കുന്നവരുണ്ടെന്നും അവര്‍ക്ക് ശല്യമാകരുതെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.










