ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ഉത്സവമായ ദീപാവലി വിവിധ രീതിയിലാണ് രാജ്യമെങ്ങും ആഘോഷിക്കുന്നത്. ദീപങ്ങൾ ഒരുക്കിയാണ് പ്രധാനമായും ആഘോഷം നടക്കുന്നത്. മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതും ദീപാവലിയുടെ മറ്റൊരു പ്രധാന ചടങ്ങാണ്. പടക്കം പൊട്ടിക്കലും പൂത്തിരികത്തിക്കലും ദീപാവലി ആഘോഷത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഇനമാണ്.
എന്നാൽ വ്യത്യസ്തമായ ദീപാവലി ആഘോഷത്തിന് പേരുകേട്ട ഒരു ഗ്രാമം ഇന്ത്യയിലുണ്ട്. തമിഴ്നാട്-കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ‘ഗുമതപുര’ ഗ്രാമം പരസ്പരം ചാണകം എറിഞ്ഞാണ് ദീപാവലി ആഘോഷിക്കുന്നതത്രെ. മൂന്നു ദിവസമായി നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷത്തിൻറെ സമാപനത്തിലാണ് ഗ്രാമീണർ പരസ്പരം ചാണകം ഉരുളയാക്കി എറിഞ്ഞ് ആഘോഷിക്കുന്നത്.
ദീപാവലിയുടെ മൂന്നാം ദിനത്തിലെ ഈ ആഘോഷം ‘ഗോരെഹബ്ബ ഉത്സവം’ എന്നാണ് അറിയപ്പെടുന്നത്. ഗ്രാമീണരുടെ ദൈവമായ ‘ബീരേഷ്വര സ്വാമി’ പശുവിന്റെ ചാണകത്തിൽ നിന്നും പിറവിയെടുത്തു എന്ന വിശ്വാസത്തിന്റെ ഭാഗമായാണ് ആഘോഷം. ഉത്സവത്തിന് 300 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് വിശ്വാസിക്കുന്നത് .
അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കർഷക ഗ്രാമങ്ങളിൽ നിന്നാണ് ചാണകം ശേഖരിക്കുന്നത്. പശുക്കളുള്ള വീടുകളിൽ നിന്ന് ചാണകം ശേഖരിക്കുന്നതോടെയാണ് ഗോരെഹബ്ബ ഉത്സവത്തിൻറെ ആരംഭം. ഗ്രാമത്തിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച ചാണകം ട്രാക്ടറുകളിൽ ആണ് ബീരേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. ക്ഷേത്ര പൂജാരി ചടങ്ങുകൾ പൂർത്തിയാക്കുന്നതോടെ ചാണകം തുറസ്സായ സ്ഥലത്ത് കൂട്ടിയിടും. ഇതിനു ശേഷമാണ് ആഘോഷം ആരംഭിക്കുന്നത്. എല്ലാ പ്രായത്തിലുള്ള പുരുഷൻമാർ പരസ്പരം ചാണകം ഉരുളയാക്കി എറിയും.
ഒരു മണിക്കൂറിന് ശേഷം, പങ്കെടുത്ത എല്ലാവരും ക്ഷേത്രക്കുളത്തിൽ കുളിച്ച് ശുദ്ധിവരുത്തി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നതോടെ ഉത്സവം അവസാനിക്കും. ‘ഗോരെഹബ്ബ’ ഉത്സവത്തിന് ഉപയോഗിക്കുന്ന ചാണകം കൃഷിസ്ഥലത്ത് തളിച്ചാൽ കൂടുതൽ വിളവെടുപ്പ് ഉണ്ടാകുമെന്നതാണ് ആഘോഷത്തിനു പിന്നിലെ ഐതിഹ്യം.
ഓരോ വർഷവും ദൂരെയുള്ള നഗരങ്ങളിൽ നിന്ന് പോലും ആളുകൾ ഗുമതപുരയിലേക്ക് ഒഴുകിയെത്താറുണ്ട്. കുഴപ്പം പിടിച്ച യുദ്ധം രസകരവും ആരോഗ്യപരമായ നേട്ടങ്ങളെ കുറിച്ചും വളരെ രസകരമാണ്. രോഗമുള്ളവർ അസുഖം ഭേദമാവാൻ ഗോരെഹബ്ബ ഉത്സവത്തിൽ പങ്കെടുത്താൽ മതിയെന്നതും ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നു. കോവിഡ് -19 മഹാമാരിയുടെ 2020ലും ‘ഗോരെഹബ്ബ ഉത്സവം’ ആഘോഷം മുടങ്ങിയിട്ടില്ല .
Discussion about this post