തിരുവനന്തപുരം: സൗജന്യമായി എന്ന് പിണറായി സർക്കാർ കൊട്ടിഘോഷിച്ച് നൽകിയ കിറ്റുകളുടെ ബാദ്ധ്യതയും ഒടുവിൽ ജനങ്ങളിലേക്ക്. കിറ്റ് നൽകിയ വകയിൽ ഉൾപ്പെടെ സർക്കാർ നൽകാനുളള കോടികൾക്ക് പകരം സബ്‌സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കണമെന്ന സപ്ലൈകോയുടെ ആവശ്യം എൽഡിഎഫ് അംഗീകരിച്ചതായാണ് റിപ്പോർട്ട്.
തിരുവനന്തപുരത്ത് ചേർന്ന് എൽഡിഎഫ് മുന്നണി യോഗമാണ് ഇതിന് അനുമതി നൽകിയത്. 2016 ൽ അധികാരത്തിലെത്തിയ പിണറായി സർക്കാർ സബ്‌സിഡി സാധനങ്ങൾക്ക് വില ഉയർത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനത്തിന്റെ ലംഘനം കൂടിയാണ് ഇപ്പോൾ നടക്കുന്നത്. ചെറുപയറും ഉഴുന്നും പഞ്ചസാരയും വൻകടലയും വെളിച്ചെണ്ണയും അരിയും പച്ചരിയും ഉൾപ്പെടെയുളള സാധനങ്ങളാണ് സബ്‌സിഡി ഇനത്തിൽ നൽകി വരുന്നത്.
11 വർഷത്തെ കുടിശികയായി 1525.34 കോടി രൂപയാണ് സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുളളത്. കോവിഡ് കാലത്ത് കിറ്റ് നൽകിയ ഇനത്തിലുളള തുക ഉൾപ്പെടെയാണിത്. അടിയന്തരമായി 500 കോടി രൂപയെങ്കിലും കിട്ടാതെ പിടിച്ചുനിൽക്കാനാകില്ലെന്ന് സപ്ലൈകോ നേരത്തെ ഭക്ഷ്യവകുപ്പിനെ അറിയിച്ചിരുന്നു. ഇക്കാര്യം ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു. സർക്കാരുമായി ബന്ധപ്പെട്ട നയപരമായ തീരുമാനമായതിനാലാണ് എൽഡിഎഫ് ഇക്കാര്യം പരിശോധിച്ചത്.
ഭക്ഷ്യമന്ത്രി ജിആർ അനിലും എൽഡിഎഫ് യോഗത്തിൽ പങ്കെടുത്തിരുന്നു. വകുപ്പ് നേരിടുന്ന പ്രതിസന്ധികൾ മന്ത്രി അവതരിപ്പിച്ചു. ഇക്കൊല്ലം ബജറ്റിൽ സപ്ലൈകോയ്ക്ക് നീക്കിവെച്ചത് 190.80 കോടി രൂപ മാത്രമാണ്. സബ്‌സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കേണ്ട സാഹചര്യമാണുളളതെന്ന് ഭക്ഷ്യമന്ത്രി കഴിഞ്ഞ മാസം ഒടുവിൽ തന്നെ സൂചന നൽകിയിരുന്നു.
സർക്കാർ പണം നൽകാതായതോടെ വിതരണക്കാരുടെ പണവും സപ്ലൈകോയിൽ നിന്ന് മുടങ്ങി. പണം നൽകാതെ സാധനങ്ങൾ നൽകില്ലെന്ന് വിതരണക്കാർ പറഞ്ഞതോടെ പല സപ്ലൈകോ സ്‌റ്റോറുകളിലും സാധനങ്ങളില്ലാത്ത സ്ഥിതിയായി. സപ്ലൈകോയുടെ വരുമാനവും പകുതിയിലധികമായി കുറഞ്ഞിരുന്നു.
Discussion about this post