ഇസ്ലാമാബാദ്: ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും സമീപനത്തിലും ദയനീയ പ്രകടനം കാഴ്ചവെച്ച പാകിസ്താൻ ലോകകപ്പ് ക്രിക്കറ്റിൽ നിന്നും സെമി ഫൈനൽ കാണാതെ പുറത്തായി. 2011 മുതൽ സെമി ഫൈനലിൽ എത്താത്ത പാകിസ്താന് ഇക്കുറിയും ലോകവേദിയിൽ നിന്നും നാണം കെട്ട മടക്കം.
മികച്ച ബാറ്റ്സ്മാൻ എന്ന ഖ്യാതിയുണ്ടെങ്കിലും ക്യാപ്ടൻ എന്ന നിലയിലെ ബാബർ അസമിന്റെ പോരായ്മകൾ തുറന്ന് കാട്ടുന്നതായിരുന്നു കഴിഞ്ഞ ഏഷ്യാ കപ്പും പിന്നാലെ വന്ന ലോകകപ്പും. 2019ൽ പാകിസ്താന്റെ ട്വന്റി 20 ക്യാപ്ടൻ സ്ഥാനത്ത് വന്ന ബാബർ, 2020 ഓടെ മൂന്ന് ഫോർമാറ്റുകളുടെയും നായക പദവി ഏറ്റെടുത്തു. 2021 ട്വന്റി 20 ലോകകപ്പിൽ ടീമിനെ സെമിയിലും 2022 ട്വന്റി 20 ലോകകപ്പിൽ ഫൈനലിലും എത്തിക്കാൻ ബാബറിന് സാധിച്ചു.
ഈ ലോകകപ്പിൽ ആകെ നാല് മത്സരങ്ങളിലാണ് പാകിസ്താന് വിജയിക്കാൻ സാധിച്ചത്. അഫ്ഗാനിസ്ഥാനോട് തോറ്റത് പാകിസ്താന് കനത്ത ആഘാതമായി. നവംബർ 12 ഞായറാഴ്ച പ്രാഥമിക റൗണ്ടിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ലോകകപ്പിലെ അവസാന ലീഗ് മത്സരത്തിൽ നെതർലൻഡ്സിനെ നേരിടുമ്പോൾ അഞ്ചാം സ്ഥാനക്കാരായ പാകിസ്താൻ നാട്ടിലേക്ക് വിമാനം കയറും.
ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, അബ്ദുള്ള ഷഫീഖ്, ഇഫ്തിഖാർ തുടങ്ങിയ മികച്ച ബാറ്റ്സ്മാന്മാർ ടീമിൽ ഉണ്ടായിട്ടും പാകിസ്താന് ഈ ലോകകപ്പിൽ കാര്യമായ നേട്ടമൊന്നും സമ്മാനിക്കാൻ ഇവർക്ക് സാധിച്ചില്ല. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ മാത്രമാണ് പാക് ബാറ്റിംഗ് നിര പെരുമയ്ക്കൊത്ത പ്രകടനത്തിന്റെ നിഴലിലെങ്കിലും എത്തിയത്.
ബൗളിംഗിൽ തീയുണ്ടകൾ എന്ന വിശേഷണമുള്ള ഷഹീൻ ഷാ അഫ്രീഡി, ഹാരീസ് റൗഫ്, മുഹമ്മദ് വാസിം എന്നിവർക്കും സ്പിന്നർ ശദബ് ഖാനും നവാസിനും ലഭിച്ച അവസരങ്ങളൊന്നും കാര്യമായി മുതലാക്കാനായില്ല. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഉൾപ്പെടെ ഷഹീൻ നല്ല രീതിയിൽ തല്ല് വാങ്ങി. സിംബാബ്വെ മർദ്ദകർ, നേപ്പാൾ വിനാശകർ, അയർലൻഡിന്റെ അന്തകർ തുടങ്ങിയ ട്രോളുകൾ ശരിവെക്കുന്ന തരത്തിൽ പാക് താരങ്ങൾ വമ്പൻ ടീമുകൾക്ക് മുന്നിൽ മുട്ടുകുത്തി.
ഇന്ത്യക്കെതിരായ മത്സരത്തിൽ ഉൾപ്പെടെ സ്കൂൾ നിലവാരത്തിലുള്ള ഫീൽഡിംഗ് ആയിരുന്നു പാകിസ്താൻ കാഴ്ചവെച്ചത്. അനായസമായ ക്യാച്ചുകൾ കൈവിട്ടതിന് പുറമേ ബൗണ്ടറികൾ യഥേഷ്ടം ദാനം ചെയ്തു. ബൗണ്ടറി ലൈനിൽ വഴുതി വീഴുന്ന പാക് ഫീൽഡർമാരെ കടന്ന് പന്തുകൾ പായുന്ന കാഴ്ച കമന്റേറ്റർമാരെ പോലും ക്ഷുഭിതരാക്കി.
ദയനീയ പരാജയവുമായി തല കുമ്പിട്ട് നാട്ടിലേക്ക് മടങ്ങുന്ന ബാബറിനും കൂട്ടർക്കും അത്ര നല്ല സ്വീകരണമായിരിക്കില്ല ആരാധകർ ഒരുക്കുക. മുൻ താരങ്ങളായ വസീം അക്രം, വഖാർ യൂനുസ്, ഡാനിഷ് കനേരിയ, ഷോയബ് അക്തർ തുടങ്ങിയവർ അതിരൂക്ഷ ഭാഷയിലാണ് പാകിസ്താൻ ടീമിനെ വിമർശിക്കുന്നത്.
ക്യാപ്ടൻസി ഒഴിയില്ല എന്ന ബാബർ അസമിന്റെ പ്രഖ്യാപനവും പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തും. ആരാധകരുടെ ക്ഷോഭത്തിൽ നിന്നും തത്കാലത്തേക്ക് ശ്രദ്ധ തിരിക്കാൻ ബാബർ അസമിനെ മാറ്റി ഷഹീൻ അഫ്രീഡിയെ ക്യാപ്ടനാക്കാൻ പാക് ബോർഡ് തയ്യാറായേക്കും എന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ കലണ്ടർ വർഷത്തിൽ നിലവിൽ പാകിസ്താന് ഏകദിന പരമ്പരകളൊന്നും കളിക്കാനില്ല എന്നത് ബോർഡിന് നേരിയ ആശ്വാസം നൽകുന്നുണ്ട്.
Discussion about this post