കോതമംഗലം; കോളജിന്റെ പൊതു പരിപാടിയായ ടെക് ഫെസ്റ്റിന്റെ സമാപന വേദിയിൽ പലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനം. കോതമംഗലം എംഎ എഞ്ചിനീയറിങ് കോളേജിലെ ടെക് ഫെസ്റ്റ് തക്ഷക് 2023 ന്റെ സമാപന വേദിയിലാണ് പലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തിയത്. ഇതിനെതിരെ പ്രതിഷേധവുമായി എബിവിപി രംഗത്തെത്തിയതോടെ സംഭവം വിവാദമായി.
ഞായറാഴ്ച്ച വൈകിട്ട് 7 മണിക്കായിരുന്നു സംഭവം. വിദ്യാർഥികളും, രക്ഷകർത്താക്കളും, കോളേജ് ജീവനക്കാരും സഹിതം ആയിരക്കണക്കിന് പേര് പങ്കെടുത്ത പരിപാടിയുടെ തുടക്കത്തിൽ തന്നെ യാതൊരു മുന്നറിയിപ്പുമില്ലാത്ത പൊടുന്നനെ വേദിയിലെ വലിയ സ്‌ക്രീനിൽ പെട്ടെന്ന് പലസ്തീൻ പതാക പ്രദർശിപ്പിക്കുകയായിരുന്നു. തുടർന്ന് സ്റ്റേജ് ഷോ അവതാരകനെത്തി അമേരിക്കയെയും ഇസ്രായേലിനെയും വിമർശിച്ച് പലസ്തീൻ അനുകൂല പ്രഖ്യാപനം നടത്തിയതോടെയാണ് സംഭവം എന്താണെന്ന് പോലും വിദ്യാർത്ഥികൾ മനസിലാക്കിയത്.
പലസ്തീന് വേണ്ടി ഈ പരിപാടി സമർപ്പിക്കുന്നുവെന്നും അവതാരകൻ പ്രഖ്യാപിച്ചു. പ്രോഗ്രാം ചാർട്ടിൽ ഇല്ലാത്ത പലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനം ആ വേദിയിൽ നടത്തിയത് എന്തിനെന്നും, പലസ്തീന് വേണ്ടിയുള്ള പരിപാടിയായിരുന്നേൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സഹിതം ക്ഷിണിച്ച് വരുത്തി അവഹേളിച്ചത് എന്തിനാണെന്നും എബിവിപി ചോദിച്ചു.
സാങ്കേതിക ഉന്നമനത്തിന് വേണ്ടി സംഘടിപ്പിച്ച ടെക് ഫെസ്റ്റ് ഇത്തരം ചെയ്തികൾ മൂലം കേവലം സാംസ്‌കാരിക ശൂന്യതയിൽ കൊണ്ടെത്തിച്ച് അവസാനിപ്പിക്കേണ്ടി വന്നു എന്നുള്ള രീതിയിൽ ഇതിനെ വിലയിരുത്തേണ്ടി വന്നുവെന്നും എബിവിപി കുറ്റപ്പെടുത്തി.
കോളേജിലെ ഔദ്യോഗിക പരിപാടിയിൽ ഇത്തരം പരിപാടി അടിച്ചേൽപ്പിച്ചത് അംഗീകരിക്കാനാവില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച കുബുദ്ധികളെ തിരിച്ചറിയേണ്ടതുണ്ട്. കോളേജ് മാനേജ്‌മെന്റോ പ്രിൻസിപ്പാളോ, ടെക് ഫെസ്റ്റ് ചാർജുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയിലെ അധ്യാപകരോ അറിഞ്ഞുകൊണ്ടാണോ ഈ പരിപാടി അരങ്ങേറിയത് എന്നും എബിവിപി ചോദിച്ചു.
എബിവിപി എറണാകുളം ജില്ലാ പ്രസിഡന്റ് വിജിത് വിനോദിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും നടന്നു. കോളേജ് പ്രതിനിധികൾ ഇക്കാര്യം അറിഞ്ഞില്ല എന്നാണ് പറയാൻ പോകുന്നത് എങ്കിൽ പിന്നെ ആരാണ് കോളേജിനുള്ളിൽ ഇതിന്റെയൊക്കെ നിയന്ത്രണം കൈയ്യാളുന്നതെന്ന് വിജിത് വിനോദ് ചോദിച്ചു.
തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പല ക്യാമ്പസുകളിലും രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണോ ഇത് അരങ്ങേറിയതെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും വിജിത് വിനോദ് ആവശ്യപ്പെട്ടു. വിഷയത്തിൽ കോളേജ് മാനേജ്‌മെന്റ് മൗനം വെടിഞ്ഞ് വ്യക്തത വരുത്തണമെന്നും കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.
Discussion about this post