കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ കൊലപ്പെടുത്തി ചുരത്തിൽ തള്ളിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗൂഡല്ലൂർ സ്വദേശി സുലൈമാൻ ആണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവിൽ പോയ ഇയാളെ സേലത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി സമദ് നേരത്തെ അറസ്റ്റിലായിരുന്നു.
ഇരുവരും ചേർന്നാണ് സൈനബയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങൾ ചുരത്തിൽ ഉപേക്ഷിച്ചത്. സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സുലൈമാനെ കൂടുതൽ ചോദ്യം ചെയ്യും. സൈനബയിൽ നിന്നും കൈക്കലാക്കിയ സ്വർണത്തിന്റെയും പണത്തിന്റെയും ഒരു ഭാഗം സുലൈമാന്റെ കൈവശം ഉണ്ടെന്നാണ് സമദ് മൊഴി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും സുലൈമാനിൽ നിന്നും പോലീസ് തേടും. മറ്റൊരു സംഘം ബാക്കിയുണ്ടായിരുന്ന സ്വർണവും പണവും തന്നിൽ നിന്ന് തട്ടിയെടുത്തെന്നും സമദ് പൊലീസിന് മൊഴി നൽകിയിരിക്കുകയാണ്. ഈ സംഘത്തെയും കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.
ചോദ്യം ചെയ്യലിന് ശേഷം സുലൈമാനെ കോടതിയിൽ ഹാജരാക്കും. അതേസമയം സമദ് റിമാൻഡിലാണ്.












