തിരുവനന്തപുരം: ഒരേ വീട്ടിൽ ആറ് മാസത്തിനിടെ മൂന്ന് തവണ മോഷണങ്ങൾ നടത്തി തലസ്ഥാന നഗരത്തിൽ ഭീതി പരത്തിയ പ്രതികൾ ഒടുവിൽ പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം പാലോട് മത്തായിക്കോണത്ത് സ്മിതയുടെ വീട്ടിൽ മോഷണ പരമ്പര നടത്തിയ കേസിൽ പരിസരവാസിയായ അഭിലാഷ്, പെരിങ്ങമ്മല സ്വദേശി മിഥുൻ എന്നിവരെയാണ് പാലോട് പൊലീസ് പിടികൂടിയത്. പ്രതികൾ പതിനെട്ടും പത്തൊൻപതും വയസ് വീതം പ്രായമുള്ളവരാണ്.
സ്മിതയുടെ വീട്ടിൽ നിന്നും മൂന്ന് തവണയായി അൻപതിനായിരം രൂപയും സ്വർണാഭരണങ്ങളുമാണ് പ്രതികൾ കവർന്നത്. ഏറ്റവും ഒടുവിൽ മോഷണം നടന്നത് കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയായിരുന്നു മോഷണം.
ആദ്യ രണ്ട് തവണയും പ്രതികളെ കുറിച്ച് ഒരു സൂചനയും ആർക്കും ലഭിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം മോഷ്ടിച്ച സ്വർണാഭരണം പണയം വയ്ക്കാനുള്ള ശ്രമത്തിനിടെ പ്രതികൾ പിടിയിലാകുകയായിരുന്നു.
സ്മിതയുടെ വീട്ടുകാരുമായി അഭിലാഷിന് മുൻപരിചയമുണ്ടായിരുന്നു. സ്മിതയുടെ ഭർത്താവ് ലോറി ഡ്രൈവറാണ്. ഇദ്ദേഹം ജോലിക്ക് പോകുന്ന ദിവസങ്ങളിൽ സ്മിതയും കുട്ടികളും കുടുംബ വീട്ടിലേക്ക് പോകും. ഇക്കാര്യമറിയാവുന്ന അഭിലാഷ് മിഥുനുമായി ചേർന്ന് മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു.
മോഷ്ടിച്ച സ്വർണം പ്രതികൾ പണംവയ്ക്കാനുള്ള സാധ്യത മനസ്സിലാക്കി സ്വർണപണയ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള നിർണായകമായ സൂചന ലഭിച്ചത്.
ഉല്ലാസ യാത്രകൾക്കും ആഡംബര ജീവിതം നയിക്കാനുമാണ് തങ്ങൾ മോഷണം നടത്തിയിരുന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post