ബംഗളൂരു : ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണ വാഹനത്തിന്റെ ശിഷ്ട ഭാഗങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ വിജയകരമായി തിരിച്ചെത്തിയതായി ഐഎസ്ആര്‍ഒ. ഈ ഭാഗങ്ങള്‍ വടക്കന്‍ പസഫിക് സമുദ്രത്തില്‍ പതിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. വിക്ഷേപണം കഴിഞ്ഞ് 124 ദിവസങ്ങള്‍ക്കകം തന്നെ ബാക്കി വന്ന ഭാഗങ്ങള്‍ സമുദ്രത്തില്‍ പതിച്ചു. ഇതോടെ എല്‍വിഎം 3 എം4 വിക്ഷേപണ വാഹനത്തിന്റെ ക്രയോജനിക് അപ്പര്‍ സ്റ്റേജ് പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചയ്ക്ക് 2.42നാണ് സ്വയം നിയന്ത്രിതമായി റോക്കറ്റിന്റെ ശിഷ്ട ഭാഗങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. ഈ ഭാഗങ്ങള്‍ ഇന്ത്യയ്ക്ക് മുകളിലൂടെ കടന്നു പോയിട്ടില്ലെന്നും ഐഎസ്ആര്‍ഒ പറഞ്ഞു. ഇന്റര്‍-ഏജന്‍സി സ്പേസ് ഡെബ്രിസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ച് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ 25 വര്‍ഷം മാത്രമെ വിക്ഷേപണ വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടാവാന്‍ പാടുള്ളൂ. ഈ നിയമം എല്‍വിഎം3 എം4 ക്രയോജനിക് അപ്പര്‍ സ്റ്റേജ് സ്വയം തിരിച്ചിറങ്ങിയതിലൂടെ കൃത്യമായി പാലിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ ചൂണ്ടിക്കാട്ടി.
ബഹിരാകാശത്ത് അപ്രതീക്ഷിതമായ സ്‌ഫോടനങ്ങള്‍ മൂലമുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനാണ് ഐക്യരാഷ്ട്രസഭയും ഐഎഡിസിയും നിര്‍ദ്ദേശിച്ച ബഹിരാകാശ അവശിഷ്ട ലഘൂകരണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത് പ്രകാരം ചന്ദ്രയാന്‍-3 വിന്യസിച്ചതിന് ശേഷം എല്‍വിഎം3 എം4 അപ്പര്‍ സ്റ്റേജിലെ പ്രൊപ്പല്ലന്റും ഊര്‍ജ്ജ സ്രോതസ്സുകളും നീക്കം ചെയ്യുന്നതിനുള്ള ‘പാസിവേഷന്‍ പ്രക്രിയ ഐഎസ്ആര്‍ഒ നടത്തിയിരുന്നു.
റോക്കറ്റ് ബോഡി വിജയകരമായി തിരിച്ചെത്തിയത് ഐഎസ്ആര്‍ഒയുടെ സാങ്കേതിക വൈദഗ്ധ്യം മാത്രമല്ല, മറിച്ച് ഇന്ത്യയുടെ ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘകാല സുസ്ഥിരത ഉയര്‍ത്തിപ്പിടിക്കുന്നതിലുള്ള പ്രതിബദ്ധതയും പ്രകടമാക്കുന്നു. ജൂലൈ 14-നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ 3 നിക്ഷേപിച്ചത്. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതവും മൃദുലവുമായ ലാന്‍ഡിംഗ് കൈവരിക്കുക, ചന്ദ്രനില്‍ റോവറിന്റെ ചലനശേഷി പ്രകടിപ്പിക്കുക, സ്ഥലത്തിനകത്ത് ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക എന്നിവയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍. ഓഗസ്റ്റ് 23നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്.










