തൃശ്ശൂർ: ജന്മദിനത്തിൽ ഗുരുവായൂരപ്പനെ കണ്ട് സായൂജ്യം നേടി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്നലെയായിരുന്നു അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്.
അദ്ദേഹത്തിന്റെ എഴുപത്തിരണ്ടാം പിറന്നാൾ ദിനമായിരുന്നു ഇന്നലെ.
വൈകീട്ട് നാല് മണിയോടെ ആയിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. കിഴക്കേ നടയിൽ ദീപസ്തംഭത്തിന് സമീപം നിന്നായിരുന്നു അദ്ദേഹം ഭഗവാനെ തൊഴുതത്. പിറന്നാൾ സമ്മാനമായി കളഭവും തിരുമുടി മാലയും പഴം പഞ്ചസാരയുമടങ്ങുന പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഗവർണ്ണർക്ക് നൽകി. ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തുന്നത്.
രാമസേവാസമിതിയുടെ രാമകഥ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയ ഗവർണറെ ദേവസ്വം ചെയർമാനും ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവരും ചേർന്ന് സ്വീകരിച്ചു. ദേവസ്വം ചെയർമാൻ ഷാൾ അണിയിച്ചായിരുന്നു ഗവർണറെ സ്വാഗതം ചെയ്തത്. 2024 വർഷത്തെ ദേവസ്വം ഡയറി ചെയർമാൻ ഗവർണ്ണർക്ക് സമ്മാനിച്ചു.
ക്ഷേത്രത്തിലെ പ്രസാദ ഊട്ട് വിഭവങ്ങളാണ് ഉച്ചയ്ക്ക് ഗവർണ്ണർ കഴിച്ചത്. പിറന്നാൾ ദിനമായതിനാൽ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരുന്നു ഇത്. ദേവസ്വം ചെയർമാനും ഭരണ സമിതി അംഗങ്ങളും ഗവർണർക്കൊപ്പം പ്രസാദ ഊട്ടിൽ പങ്കുചേർന്നു. കഴിഞ്ഞ മേയ് 6നായിരുന്നു ഗവർണർ അവസാനമായി ക്ഷേത്രത്തിൽ എത്തിയത്. അന്ന് കിഴക്കേ നടയിൽ വെച്ച് ഗവർണർക്ക് കദളിപ്പഴം കൊണ്ട് തുലാഭാരം വഴിപാടും നടത്തിയിരുന്നു.
Discussion about this post