ന്യൂഡൽഹി: വയനാട് എം പി രാഹുൽ ഗാന്ധിയെ വീണ്ടും കുരുക്കിലാക്കി അപകീർത്തികരമായ പരാമർശങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരംതാണ ഭാഷയിൽ അധിക്ഷേപിച്ച സംഭവത്തിൽ രാഹുലിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പോക്കറ്റടിക്കാരൻ, അപശകുനം തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചായിരുന്നു രാഹുൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത്.
രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യൻ ടീമിന്റെ തോൽവിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ‘നമ്മുടെ കളിക്കാർ നന്നായി കളിച്ച് ലോകകപ്പ് വിജയത്തിന്റെ തൊട്ടരികെ വരെ എത്തിയതായിരുന്നു. എന്നാൽ അവസാനം ‘പനൗതി‘ (അപശകുനം) വന്ന് എല്ലാം തുലച്ചു‘. ഇതായിരുന്നു രാഹുലിന്റെ വാക്കുകൾ.
ഇന്നും രാജസ്ഥാനിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ അധിക്ഷേപങ്ങൾ തുടർന്നു. ഭരത്പൂരിൽ നടന്ന റാലിയിൽ ‘പോക്കറ്റടിക്കാരൻ‘ എന്നായിരുന്നു രാഹുൽ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്.
ഒരു പ്രധാനമന്ത്രിയെ അപശകുനം, പോക്കറ്റടിക്കാരൻ തുടങ്ങിയ അങ്ങേയറ്റം തരംതാണ വാക്കുകൾ കൊണ്ട് ഒരു ദേശീയ പാർട്ടിയുടെ നേതാവ് അധിക്ഷേപിക്കുക എന്ന് പറഞ്ഞാൽ അത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് അപമാനമാണ്. പ്രധാനമന്ത്രിയെ എന്നല്ല, യാതൊരു വ്യക്തിയെയും ഇത്തരം പദപ്രയോഗങ്ങൾ കൊണ്ട് അപമാനിക്കാൻ ഒരു രാഷ്ട്രീയ നേതാക്കൾക്കും അവസരം നൽകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ ബിജെപി ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിലുള്ള പരാമർശങ്ങൾ വ്യക്തിപരമായ ആക്രമണം എന്നതിലുപരി നഗ്നമായ വ്യക്തിഹത്യയാണ്. ഇത്തരം പരാമർശങ്ങൾ ഒരു വ്യക്തിയുടെ പൊതുജീവിതത്തെ അവഹേളിക്കുന്നതാണെന്നും പൊതുജനങ്ങളെ തെറ്റായ മാർഗത്തിലേക്ക് നയിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ ബിജെപി വ്യക്തമാക്കുന്നു.
Discussion about this post