തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണം ശക്തമാകുന്നു. കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. നിലവിലെ എട്ടംഗ അന്വേഷണ സംഘത്തിന് സംസ്ഥാന വ്യാപക പരിശോധനകൾക്ക് പരിമിതിയുള്ളതിനാൽ, കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യമുയർന്നാലും അതിനെ കേരള പോലീസ് എതിർക്കാൻ സാദ്ധ്യതയില്ല.
വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിതിയിൽ സംസ്ഥാന വ്യാപകമായി തട്ടിപ്പു നടന്നു എന്നാണ് നിലവിലെ അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ പ്രാദേശികമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചിട്ടുണ്ട്. അടൂർ കേന്ദ്രീകരിച്ച് മാത്രം 2000 വ്യാജ കാർഡുകൾ തയ്യാറാക്കി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
വ്യാജ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കിയത് യൂത്ത് കോൺഗ്രസ് ഓഫീസിലാണ് എന്നാണ് വിവരം. കേസിലെ ഒന്നും രണ്ടും പ്രതികൾ പിടിയിലാകുമ്പോൾ സഞ്ചരിച്ചിരുന്നത് രാഹുൽ മാങ്കൂട്ടത്തിന്റെ കാറിൽ ആയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. KL 26-L – 3030 എന്ന കാറിന്റെ രജിസ്ട്രേഷൻ നമ്പർ രാഹുൽ ബി ആർ എന്ന പേരിലാണ്. ഈ സംഭവവും വിരൽ ചൂണ്ടുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വങ്ങളിലേക്കാണ്.
വ്യാജ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കാൻ ഉപയോഗിച്ച ആപ്പിന്റെ വിശദ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതിനായി പലവിധ എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിച്ചു.
അതേസമയം, വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയ സംഭവത്തിൽ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സംഭവം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും അതിനാൽ കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നുമാണ് ബിജെപിയുടെ നിലപാട്. വരാനിരിക്കുന്ന നിയമസഭാ- ലോക്സഭാ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ പരീക്ഷണശാലയായിരുന്നു ഈ സംഭവമെന്നും ബിജെപി സംശയിക്കുന്നു.
എന്നാൽ, വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം തന്നിലേക്ക് എത്തിക്കാൻ ഗൂഢാലോചന നടക്കുന്നതായാണ് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിക്കുന്നത്. കേസിന് പിന്നിൽ സിപിഎം – ബിജെപി കൂട്ടുകെട്ടാണെന്നും മാങ്കൂട്ടത്തിൽ ആരോപിക്കുന്നു.
Discussion about this post