ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച ആശയങ്ങൾ ദീർഘവീക്ഷണത്തോടെയുള്ളതും പ്രശംസനീയവും പുരോഗമനപരവുമാണെന്ന് ഗൂഗിൾ. എ ഐയുടെ ആശങ്കാരഹിതവും സുരക്ഷിതവുമായ ഉപയോഗത്തിന് മാർഗരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഐടി മന്ത്രി അശ്വനി വൈഷ്ണവുമായും വിവിധ സാമൂഹിക മാദ്ധ്യമ പ്രതിനിധികളുമായി നടത്തിയ ചർച്ച വിജ്ഞാനപ്രദവും ഗുണകരവുമായിരുന്നുവെന്നും ഗൂഗിൾ വ്യക്തമാക്കി.
ഡീപ് ഫേക്ക് അടക്കമുള്ള വിഷയങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ മാർഗരേഖ അതിവേഗം ആവിഷ്കരിക്കണമെന്ന് അശ്വനി വൈഷ്ണവ് വ്യക്തമാക്കി. ഡീപ് ഫേക്ക് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ഡീപ് ഫേക്ക് പോലെയുള്ള എ ഐയുടെ ദുരുപയോഗം നിയന്ത്രിക്കുന്നതിന് പ്രത്യേക ടൂളുകളും മാർഗരേഖകളും ഉടൻ നടപ്പിലാക്കുമെന്ന് ഗൂഗിൾ ഉറപ്പ് നൽകി. ഇക്കാര്യത്തിൽ ഇന്ത്യയുടെ അതിവേഗ പ്രതികരണം കാര്യക്ഷമമാണ്. ഉത്തരവാദിത്ത ബോധത്തോടെ, ന്യൂനതകൾ ഇല്ലാത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം കെട്ടിപ്പടുക്കുന്നതിന് പരസ്പരം ആശയങ്ങളും വൈദഗ്ധ്യവും പങ്കുവെക്കാൻ ഇന്ത്യയുടെ സഹകരണം പ്രതീക്ഷിക്കുകയാണെന്നും ഗൂഗിൾ അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർത്തമാനകാലത്തിന്റെ വിപ്ലവകരമായാ സാങ്കേതിക വിദ്യയാണെങ്കിലും ആശങ്കൾ അനവധിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. ഡീപ് ഫേക്ക് ഉൾപ്പെടെയുള്ളവ ആശങ്കാജനകമാണ്. എത്ര മഹത്തരമായ ആശയമാണെങ്കിലും ദുരുപയോഗം ചെയ്യപ്പെടുന്നത് ലോകത്തിന് ഗുണകരമല്ല. ഇക്കാര്യം ലോകം അടിയന്തിര പ്രാധാന്യത്തോടെ ചർച്ച ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ജി20 വെർച്വൽ യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഗൂഗിളിന്റെ പ്രതികരണം.
Discussion about this post