ഡബ്ലിൻ: അൾജീരിയൻ പൗരന്റെ കത്തി ആക്രമണത്തിന് പിന്നാലെ അയർലണ്ടിൽ കലാപം. സംഭവത്തിൽ ഡബ്ലിനിൽ പ്രദേശവാസികൾ ആരംഭിച്ച ശക്തമായ പ്രതിഷേധമാണ് കലാപത്തിലേക്ക് വഴിമാറിയത്. വിവിധ അക്രമ സംഭവങ്ങളിലായി ഇതുവരെ 50 ഓളം പേരെ ഐറിഷ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രദേശവാസികൾ ആയ 500 ഓളം പേരാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. ഇവരെ പ്രതിരോധിക്കാൻ പോലീസ് ശ്രമിച്ചതോടെ പ്രതിഷേധം കലാപത്തിലേക്ക് വഴിമാറുകയായിരുന്നു. 11 ഓളം പോലീസ് വാഹനങ്ങൾ പ്രതിഷേധക്കാർ തകർത്തു. ഇതിന് പുറമേ 13 കടകളും അടിച്ചു തകർത്തു. ബസുകളും സ്വകാര്യ വാഹനങ്ങളും തല്ലിത്തകർത്തു. അക്രമം തടയാൻ ശ്രമിച്ച മൂന്ന് പോലീസുകാർക്ക് സാരമായി പരിക്കേറ്റു. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അടുത്തിടെയായി അഭയാർത്ഥികൾ ഉൾപ്പെട്ട നിരവധി കുറ്റകൃത്യങ്ങൾ ആണ് ഡബ്ലിനിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിനാൽ ഇത്തരം അക്രമങ്ങൾ തടയുന്നതിനും കുടിയേറ്റം നിയന്ത്രിക്കുന്നതിനും ശക്തമായ നിയമം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇതിന് പുറമേ കത്തി ആക്രമണ കേസിലെ പ്രതിയ്ക്ക് കർശനശിക്ഷ നൽകണമെന്നും ആവശ്യമുണ്ട്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശവാസികളുടെ ആവശ്യം അംഗീകരിച്ച് നിയമം കൊണ്ടുവരുമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വറാഡ്ക്കർ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു ഡബ്ലിനിൽ കത്തിയാക്രമണം ഉണ്ടായത്. സംഭവത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ അൾജീരിയൻ സ്വദേശിയായ 50 കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി 50 പേരുടെ സംഘമാണ് ആദ്യം രംഗത്ത് എത്തിയത്. എന്നാൽ പിന്നീട് സംഖ്യ ഉയരുകയായിരുന്നു.
Discussion about this post