ഗുവാഹട്ടി: ഇന്ത്യക്കെതിരായ ആവേശകരമായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം. അവസാന നിമിഷം വരെ ആവേശം അലതല്ലിയ മത്സരത്തിൽ 5 വിക്കറ്റിനാണ് ഓസീസിന്റെ വിജയം. തകർപ്പൻ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഗ്ലെൻ മാക്സെല്ലാണ് ഓസ്ട്രേലിയയുടെ വിജയ ശിൽപ്പി.
ഇന്ത്യ ഉയർത്തിയ 223 റൺസിന്റെ വൻ വിജയലക്ഷ്യം ഓസീസ് അവസാന പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 48 പന്തിൽ 8 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെടെ 104 റൺസുമായി പുറത്താകാതെ നിന്ന ഗ്ലെൻ മാക്സ്വെല്ലും 16 പന്തിൽ 28 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്ടൻ മാതു വെയ്ഡും ചേർന്നാണ് സന്ദർശകരെ വിജയത്തിലേക്ക് നയിച്ചത്. ട്രവിസ് ഹെഡ് 18 പന്തിൽ 35 റൺസ് നേടി.
നേരത്തേ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എന്ന കൂറ്റൻ ടോട്ടൽ പടുത്തിയർത്തി. തകർപ്പൻ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് ആണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
57 പന്തിൽ 13 ബൗണ്ടറികളും 7 സിക്സറുകളും ഉൾപ്പെടെ ഗെയ്ക്വാദ് 123 റൺസ് നേടി. ക്യാപ്ടൻ സൂര്യകുമാർ യാദവ് 39 റൺസെടുത്ത് പുറത്തായപ്പോൾ തിലക് വർമ 31 റൺസുമായി പുറാത്താകാതെ നിന്നു. ബെറൻഡോർഫ് ഒഴികെ മറ്റെല്ലാ ഓസീസ് ബൗളർമാരും സാമാന്യം നല്ല നിലയിൽ തല്ല് വാങ്ങി. മാക്സ്വെൽ ഒരോവറിൽ 30 റൺസ് വഴങ്ങി.
ഇന്ത്യക്ക് വേണ്ടി രവി ബിഷ്ണോയ് 2 വിക്കറ്റ് നേടി. 4 ഓവറിൽ ഒരു വിക്കറ്റ് പോലും നേടാതെ 68 റൺസ് വഴങ്ങിയ പ്രസിദ്ധ് കൃഷ്ണ വൻ പരാജയമായി.
പരമ്പരയിൽ നിലനിൽക്കണമെങ്കിൽ ഓസീസിന് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലാണ്.
Discussion about this post