തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും മഴ ശക്തമാകും. വടക്കൻ ശ്രീലങ്കക്കും സമീപപ്രദേശത്തുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം ആകുന്നത്. അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കർണാടകയിലൂടെ വടക്കൻ കേരളം മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ഒരു ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതും മഴ ശക്തമാകുന്നതിന് കാരണമാകും. മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതലുള്ള ദിവസങ്ങളിലാണ് യെല്ലോ അലർട്ടുള്ളത്. വ്യാഴാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ മുന്നറിയിപ്പ് ഇല്ലെങ്കിലും നേരിയ തോതിൽ മഴ ലഭിക്കും.
അതേസമയം ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാനും സാദ്ധ്യതയുണ്ട്.
തെക്കു ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നാളെയോടെ
ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുവെന്നും മുന്നറിയിപ്പിൽ പറയുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. ഇത് കൂടുതൽ ശക്തിയാർജ്ജിച്ച് ചുഴലിക്കാറ്റ് ആകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
Discussion about this post