ബീജിങ്: ചൈനയിൽ വിദേശകമ്പനികൾക്ക് ബിസിനസ് ചെയ്യുന്നതിന് പ്രതിസന്ധികൾ നേരിടുന്നതിനിടെ പുതിയ ആചാരങ്ങളുമായി ഭരണകൂടം. പദ്ധതികൾക്ക് അംഗീകാരം ലഭിക്കാനായി പ്രസിഡന്റ് ഷി ജിൻപിങുമായി അത്താഴവിരുന്ന് നടത്തേണ്ട ഗതികേടിലാണ് കമ്പനികൾ. ഏകദേശം 40,000 ഡോളറാണ് കമ്പനികൾ ഷി ജിൻ പിങുമായുള്ള അത്താഴത്തിനായി ചെലവാക്കുന്നത്.
ബ്രോഡ് കോമിന്റെ കരാറിന് കാലതാമസം വരുത്തിയ ചൈനീസ് അധികാരികൾ ഷി ജിൻ പിങുമായുള്ള അത്താഴവിരുന്നിന് ശേഷം ഉടനടി അംഗീകാരം നൽകിയെന്നതാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്ത അസാധാരണസംഭവം. 2022 മെയ് മാസത്തിൽ എന്റർപ്രൈസ് സോഫ്‌റ്റ്വെയർ കമ്പനിയായ വിഎംവെയർ ഏറ്റെടുക്കാനുള്ള ബ്രോഡ്‌കോമിന്റെ നിർദ്ദേശം അംഗീകരിക്കാനാണ് ചൈന കാലതാമസം വരുത്തിയത്. എത്താൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങുമായി ബ്രോഡ്‌കോമിന്റെ സിഇഒ ഹോക്ക് ടാൻ ഈ മാസം സാൻഫ്രാൻസിസ്‌കോയിൽ അത്താഴവിരുന്ന് നടത്തി. ഇതിന് പിന്നാലെ 69 ബില്യൺ ഡോളറിന്റെ കമ്പനിയുടെ ഇടപാടിന് ചൈന അംഗീകാരം നൽകി. ഇതോടൊപ്പം തന്നെ അത്താഴവിരുന്നിന് സ്‌പോൺസർമാരായ മറ്റ് കമ്പനികളുടെ പദ്ധതികൾക്കും ചൈന കണ്ണുമടച്ച് അംഗീകാരം നൽകി.
അടുത്തിടെയായി ചൈനീസ് വിപണിയിലെ നിക്ഷേപ സാധ്യത മങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പദ്ധതികൾക്ക് അംഗീകാരം ലഭിക്കാനുള്ള കാലതാമസവും ജിയോപൊളിറ്റിക്കൽ സാഹചര്യങ്ങളും ചൈനീസ് സമ്പദ് വ്യവസ്ഥയിൽ നിന്ന് പിൻവാങ്ങാൻ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. 1998 ന് ശേഷം ആദ്യമായി, ചൈനയിലെ വിദേശ നിക്ഷേപത്തിന്റെ ഒരു പ്രധാന സൂചകം നെഗറ്റീവിലെത്തിയിരുന്നു ഇത് രാജ്യത്തെ വിദേശ മൂലധനത്തിന്റെ ഇടിവിനെ അടിവരയിടുന്നു. വർദ്ധിച്ചുവരുന്ന ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങളും മറ്റ് രാജ്യങ്ങളിലെ കൂടുതൽ ആകർഷകമായ പലിശ നിരക്കുമാണ് ഈ മാറ്റത്തിന് കാരണമായതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു. 1998 ന് ശേഷം ആദ്യമായി ചൈനയുടെ എഫ്ഡിഐ ഒഴുക്ക് ഏകദേശം 10 ശതമാനം കുറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളിൽ വരും കാലത്ത് വലിയ വളർച്ച ഉണ്ടാവുമെന്ന് മൊബിയസ് ക്യാപിറ്റർ മാർക്കറ്റ്സിന്റെ സ്ഥാപകൻ മാർക്ക് മൊബിയസ് ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയിലേക്ക് പോകേണ്ടിയിരുന്ന ധാരാളം പണം ഇന്ത്യയിലേക്ക് വരാൻ പോകുകയാണെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു
Discussion about this post