തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇതേ തുടർന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഗ്ജാമ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലകളിൽ 24 മണിക്കൂറിൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾക്കായി കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മത്സ്യബന്ധനത്തിന് തടസ്സം ഇല്ലെങ്കിലും ജഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മിഗ്ജാമ് ചുഴലിക്കാറ്റാണ് നിലവിൽ മഴയ്ക്ക് കാരണം ആകുന്നത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നിലവിൽ കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുകയാണ്. ഇവിടെ നിന്നും ആന്ധ്രയിലേക്ക് മാറും. ആന്ധ്രയിൽ വച്ചായിരിക്കും കാറ്റ് കരയിലേക്ക് പ്രവേശിക്കുക.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ സ്‌കൂളുകൾക്ക് ഉൾപ്പെടെ അവധിയാണ്. തമിഴ്‌നാട്ടിൽ നിലവിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്.
Discussion about this post