ഹൈദരാബാദ്: തെലങ്കാനയിലെ കോൺഗ്രസിന്റെ വിജയം ശ്രദ്ധേയമാണെന്ന് സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. കേരളത്തിലെ കോൺഗ്രസിന് ഇതൊരു പാഠമാണ്. ബിആർഎസും ബിജെപിയും രഹസ്യബാന്ധവമുണ്ടെന്ന പ്രചരണമാണ് കോൺഗ്രസ് പ്രധാനമായും തെലങ്കാനയിൽ ഉയർത്തിയത്. ഉത്തരേന്ത്യൻ ഭൂമിയിൽ കോൺഗ്രസിന് ശക്തമായ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്ന് ബ്രിട്ടാസ് പറയുന്നു. എന്നാൽ സിപിഎമ്മിനേറ്റ തോൽവിയെക്കുറിച്ച് ജോൺ ബ്രിട്ടാസ് പ്രതികരിച്ചിട്ടില്ല.
അഞ്ചുവർഷം മുമ്പ് ഉണ്ടായിരുന്ന നേട്ടങ്ങൾ പോലും ബിജെപിക്ക് അടിയറ വെച്ചു. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ അതേപോലെ അനുകരിക്കാനാണ് കമൽനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ പരിശ്രമിച്ചത്. ചെറുകക്ഷികളെ പൂർണമായി മാറ്റിനിർത്തി ബിജെപിയെ നേരിടാൻ തങ്ങൾ മാത്രം മതിയെന്ന ധാർഷ്ട്യമാണ് കോൺഗ്രസ് പ്രകടിപ്പിച്ചത്. ബിജെപിയെ പ്രതിരോധിക്കാൻ സംഘടനാപരവും ആശയപരവുമായ ദൃഢത കോൺഗ്രസിനില്ലെന്ന വസ്തുതക്കാണ് തിരഞ്ഞെടുപ്പ് ഫലം അടിവരയിട്ടത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയം നേടിയ ഇടങ്ങളിൽ തന്നെയാണ് ബിജെപി ജൈത്രയാത്ര നടത്തിയിരിക്കുന്നത്. 2024 ൽ ഇവിടെ നില മെച്ചപ്പെടാൻ ഇവിടെ ഒരു ഇടവും ബാക്കിയില്ലെന്ന് അർത്ഥം. അതേസമയം കോൺഗ്രസിനെ മൂന്നാംസ്ഥാനത്തേക്ക് തള്ളി രണ്ടാം സ്ഥാനത്ത് എത്തി എന്ന് ഒരു ഘട്ടത്തിൽ ചിന്തിച്ചിരുന്ന ബിജെപി തെലുങ്കാനയിൽ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് തന്നെ എത്തപ്പെട്ടു. ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ കവാടം അടഞ്ഞു തന്നെ കിടക്കും.
ബിജെപിയെ നേരിടാൻ സങ്കുചിതമായ നിലപാടുകൾ വെടിയേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവാണ് കോൺഗ്രസിനും മറ്റു പാർട്ടികൾക്കും ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ഇൻഡിയ മുന്നണിയെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നാൽ മാത്രം പോരാ അതിന് വിശ്വാസ്യത ഉണ്ടാകണമെങ്കിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ ആദ്യം കോൺഗ്രസ് മുന്നിട്ടിറങ്ങണമെന്നും ബ്രിട്ടാസ് ഫേസ്ബുക്ക് പ്രതികരണത്തിൽ പറഞ്ഞു. തെലങ്കാനയിലടക്കം മത്സരിച്ച ഇടങ്ങളിലെല്ലാം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് കിട്ടിയത്. ഇതേക്കുറിച്ച് ഒന്നും മിണ്ടാതെയാണ് ബ്രിട്ടാസിന്റെ വാക്കുകൾ അവസാനിക്കുന്നത്.
Discussion about this post