കാസർകോട്: തീവണ്ടിയിൽ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം. സംഭവത്തിൽ പളളി വികാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബണ്ട്വാളിൽ താമസിക്കുന്ന മലയാളിയായ ജേജിസ് ആണ് അറസ്റ്റിലായത്.
എഗ്മോർ എക്‌സ്പ്രസിൽ ആയിരുന്നു സംഭവം. മലപ്പുറം സ്വദേശിനിയായ 34 കാരിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതി സഞ്ചരിച്ചിരുന്ന അതേ കംപാർട്ട്‌മെന്റിൽ ആയിരുന്നു ജേജിസും ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ഇയാൾ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
ഇക്കാര്യം യുവതി മറ്റൊരു കംപാർട്ട്‌മെന്റിൽ യാത്ര ചെയ്യുകയായിരുന്ന ഭർത്താവിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഭർത്താവ് ചോദ്യം ചെയ്തതോടെ ജേജിസ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാളെ മറ്റ് യാത്രികർ ചേർന്ന് പിടികൂടി പോലീസിന് കൈമാറി.
കോയമ്പത്തൂരിലെ പള്ളിയിൽ ആണ് 48 കാരനായ ജേജിസ് വികാരി ആയി ജോലി ചെയ്യുന്നത്. ചോദ്യം ചെയ്ത ശേഷം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
Discussion about this post