തൃശ്ശൂർ: സ്‌കൂളുകൾ കണ്ട് പലരും ഫൈവ് സ്റ്റാർ ഹോട്ടലുകളാണെന്ന് തെറ്റിദ്ധരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പലരും റൂമിനായി സ്‌കൂളുകളിലേക്ക് വരുന്നു. പിണറായി സർക്കാർ വന്നതോടെ സംസ്ഥാനത്തെ സ്‌കൂളുകളുടെ മുഖം തന്നെ മാറിയെന്നും ശിവൻ കുട്ടി പറഞ്ഞു. ചേലക്കരയിൽ നവകേരള സദസ്സിന്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡുകളുടെ അരികിലായുള്ള സ്‌കൂൾ കെട്ടിടങ്ങൾ കണ്ട് പലരും ഫൈവ് സ്റ്റാർ ഹോട്ടലാണെന്നാണ് കരുതുന്നത്. റൂമിനായി പലരും കയറിവരാറുണ്ട്. പിണറായി സർക്കാർ വന്നതോടെ സ്‌കൂളുകൾ മുഖം മിനുക്കി. ഉന്നത നിലവാരത്തിലേക്ക് സ്‌കൂളുകൾ ഉയർന്നു. കിഫ്ബി ഫണ്ടിൽ നിന്നും 5000 കോടിയുടെ പ്രവർത്തനങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ നടത്തിയത്. കുട്ടികളുടെ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുന്നതിനായി എല്ലാം ചെയ്യുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മേഖലയ്ക്ക് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സർക്കാർ ശാക്തീകരിക്കുകയാണ്. അതിനായി കാലികമായ മാറ്റങ്ങൾ കൊണ്ടുവന്നു. മാലിന്യ സംസ്‌കരണത്തിൽ ഫലപ്രദമായ ഇടപെടലിന് വിപുലമായ ഭേദഗതികളാണ് നിർദ്ദേശിച്ചിട്ടുള്ളത്.
270 സേവനങ്ങൾ പൂർണമായും ഓൺലൈനാക്കി. നഗരസഭകൾക്കായി കെ- സ്മാർട് ഓൺലൈൻ സംവിധാനം നടപ്പിലാക്കി. സ്ഥിരം അദാലത്ത് സംവിധാനം ഏർപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post