ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവ് എന്ന സ്ഥാനം ആവർത്തിച്ച് നിലനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ ഏജൻസിയായ മോർണിംഗ് കൺസൾട്ടിന്റെ പട്ടിക പ്രകാരം 76 ശതമാനം റേറ്റിംഗ് പോയിന്റാണ് മോദിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രെ മാനുവൽ ലോപ്പസ് ഒബ്രാഡറുടെ റേറ്റിംഗ് പോയിന്റെ 66 ശതമാനം മാത്രമാണ്.
58 ശതമാനം റേറ്റിംഗ് പോയിന്റുള്ള സ്വിറ്റ്സർലൻഡ് പ്രസിഡന്റ് അലൈൻ ബെർസെറ്റ് ആണ് പട്ടികയിൽ മൂന്നാമത്. നാലാം സ്ഥാനത്ത് 49 ശതമാനം റേറ്റിംഗ് പോയിന്റോടെ ബ്രസീലിയൻ പ്രസിഡന്റ് ലൂയി ഇനാഷിയോ ലുല ഡസിൽവയാണ്.
40 ശതമാനം റേറ്റിംഗ് പോയിന്റുള്ള അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. പ്രകടനം വിലയിരുത്തുന്ന സർവേ പ്രകാരം 22 ലോക നേതാക്കളെയാണ് ഏജൻസി പരിഗണിച്ചത്.
ഏറ്റവും ജനപ്രീതിയുള്ള നരേന്ദ്ര മോദി തന്നെയാണ് ഏറ്റവും കുറച്ച് എതിർപ്പ് നേരിടുന്ന ലോകനേതാവ്. 18 ശതമാനം പേർ മാത്രമാണ് അദ്ദേഹത്തെ എതിർക്കുന്നത്.
അതേസമയം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പട്ടികയിൽ വളരെ പുറകിലാണ്. 64 ശതമാനം പേരാണ് ട്രൂഡോയെ എതിർക്കുന്നത്.
മോർണിംഗ് കൺസൾട്ടിന്റെ ഫെബ്രുവരി, ഏപ്രിൽ, സെപ്റ്റംബർ റേറ്റിംഗുകളിലും പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു ഒന്നാമത്.
Discussion about this post