കൊല്ലം: ട്യൂഷന് പോകാതിരിക്കാൻ തട്ടിക്കൊണ്ട് പോകൽ കഥ മെനഞ്ഞ വിദ്യാർത്ഥിയുടെ തട്ടിപ്പ് പോലീസ് കൈയ്യോടെ പിടികൂടി. ചവറയിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് വിദ്യാർത്ഥി പോലീസിനോടും നാട്ടുകാരോടും പറയുകയായിരുന്നു.
സംഭവത്തിൽ സംശയം തോന്നിയ പോലീസ് കുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചു. കാവിനു സമീപത്തുനിന്ന് രണ്ടുപേർ നടന്നുവന്നെന്നും ഉടൻതന്നെ ഒരു കാർ ഇവിടേക്ക് എത്തിയെന്നും ഇതുകണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു എന്നുമാണ് കുട്ടി പോലീസിനോട് പറഞ്ഞത്. എന്നാൽ ഇത്തരത്തിലുള്ള ആളുകൾ ഇവിടെ പതിവാറായി എത്താറുണ്ടെന്നും കൂട്ടത്തിൽ ആരെങ്കിലും നടന്നുവന്നപ്പോൾ കുട്ടിക്ക് തട്ടിക്കൊണ്ടുപോകാൻ വരുന്നെന്ന് തോന്നിയതാകാമെന്നുമുള്ള നിഗമനത്തിലാണ് പോലീസ് എത്തിയത്.
സംഭവത്തിൽ വ്യക്തത വരുത്തുവാൻ വേണ്ടി പോലീസ് വീണ്ടും കുട്ടിയോട് വിവരങ്ങൾ ആരാഞ്ഞു. ഇത്തവണ കുട്ടി വാസ്തവം വെളിപ്പെടുത്തുകയായിരുന്നു. ട്യൂഷനു പോകാനുള്ള മടികൊണ്ടാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കഥ ഉണ്ടാക്കിയതെന്ന് കുട്ടി പോലീസിനോട് ഏറ്റുപറഞ്ഞു. ഇതോടെ, നാട്ടുകാരെയും പോലീസിനെയും ഒരേ പോലെ ആശയക്കുഴപ്പത്തിലാക്കിയ നാടകത്തിന് തിരശ്ശീല വീഴുകയായിരുന്നു.
Discussion about this post