കൊച്ചി: ഏറ്റെടുക്കാൻ ആളില്ലാതെ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ. കഴിഞ്ഞ 9 ദിവസമായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഡിസംബർ രണ്ടിനാണ് കൊച്ചി എളമക്കരയിൽ ചേർത്തല സ്വദേശിനി അശ്വതിയുടെ കുഞ്ഞിനെ ഇവരുടെ സുഹൃത്തായ കണ്ണൂർ സ്വദേശി ഷാനിഫ് ക്രൂരമായി കൊലപ്പെടുത്തിയത്.
കുറച്ചു ദിവസം കൂടി കാത്തിരുന്ന ശേഷവും മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയില്ലെങ്കിൽ കുഞ്ഞിനെ പൊതുശ്മശാനത്തിൽ സംസ്‌കരിക്കുമെന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.
അതേസമയം കുഞ്ഞിന്റെ അച്ഛനാരാണെന്ന് അശ്വതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റു ബന്ധുക്കളും ഇതുവരെ അന്വേഷിച്ചെത്തിയിട്ടില്ല.
ഡിസംബർ ഒന്നിന് അശ്വതിയുമായി കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുത്ത ഷാനിഫ് രണ്ടാം തീയതി അബോധാവസ്ഥയിലായ കുഞ്ഞുമായി ജനറൽ ആശുപത്രിയിലെത്തുകയായിരുന്നു. കുഞ്ഞിന്റെ ദേഹത്ത് പരിക്കുകൾ കണ്ട് സംശയംതോന്നിയ ഡോക്ടറാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിച്ചത്.
Discussion about this post