ശബരിമലയിലെ തിരക്കിനെകുറിച്ചുള്ള വിവാദങ്ങൾ കടുക്കുന്നതിനിടെ കൂട്ടം തെറ്റിയ കുഞ്ഞയ്യപ്പൻ ബസിൽ നിന്നും അലറി കരയുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ശബരിമലയിൽ നിന്നും ഇത്തരമൊരു വീഡിയോ കൂടി പുറത്ത് വന്നതോടെ രൂക്ഷ വിമർശനമാണ് സർക്കരിനും പോലീസിനുമെതിരെ ഉയർന്ന് വന്നത്. നിലയ്ക്കലിലെ തിരക്കില്‍പ്പെട്ട് കൂട്ടം തെറ്റിയ കുഞ്ഞ് കരഞ്ഞുകൊണ്ട് അച്ഛനെ തിരയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഈ വീഡിയോ ഫേസ്ബുക്കിൽ പങ്ക് വച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി.
‘കേരളത്തിലല്ലാതെ വേറെ ഇന്ത്യയിൽ ഒരിടത്തും ഇത്തരം ദൃശ്യങ്ങൾ നമുക്ക് കാണാനാവില്ല. പിണറായി വിജയൻ ആയിരം തവണ ഗംഗയിൽ മുങ്ങിയാലും ഈ പാപക്കറയിൽ നിന്നു മോചനമുണ്ടാവില്ല’- എന്നാണ് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. പോലീസിനോട് കൈകൂപ്പി അലറിക്കരയുന്ന കുട്ടി ഒടുവിൽ അച്ഛനെ കണ്ടപ്പോൾ ആശ്വാസത്തോടെ കൈവീശി കാട്ടുന്നതും വീഡിയോയിൽ കാണാം.
അതേസമയം, ശബരിമലയിലെ തിരക്കിൽ അയ്യപ്പൻമാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകാത്തതിൽ രൂക്ഷ വിമർശനമുന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തിയിരുന്നു. ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥ യാദൃശ്ചികമല്ലെന്നും ഇത് ശബരിമല തീർത്ഥാടനത്തെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സനാതന ധർമത്തെ ഇല്ലാതാക്കണമെന്ന സഖ്യകക്ഷിയുടെ ആഹ്വാനം സിപിഎം പ്രയോഗവൽക്കരിക്കുകയാണ്. അല്ലെങ്കിൽ മണ്ഡലകാലത്ത് ദേവസ്വംമന്ത്രി ഊരുചുറ്റാനിറങ്ങുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. മല ചവിട്ടാനാകാതെ മടങ്ങുന്ന മനുഷ്യരുടെ കണ്ണീരിന് കാലം കണക്ക് ചോദിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post