ഇടുക്കി: വണ്ടിപ്പെരിയാര്‍ കൊലക്കേസില്‍ പ്രതിയെ വെറുതെവിട്ട സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കും. സംസ്ഥാനത്തിന് അഖിമാനകരമായ കാര്യമല്ല സംഭവിച്ചത്. വിഷയം ഗൗരവമായി തന്നെ പരിഗണിക്കും. പോലീസിനെതിരെ കോടതി നടത്തിയ വിമര്‍ശനങ്ങളെക്കുറിച്ചും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ആറ് വയസുകാരിയുടേത് കൊലപാതകം തന്നെയാണെന്നും എന്നാൽ, പ്രതി അർജുൻ തന്നെയാണെന്ന് തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അർജുനെ കോടതി കുറ്റവിമുക്തനാക്കിയത്. കേസിൽ പോലീസിന് വീഴ്ച്ച പറ്റിയെന്നും കൊലപാതകം നടന്ന് ഒരുദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയതെന്നും പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധിപ്പകർപ്പിൽ പറയുന്നു. തെളിവ് ശേഖരിച്ചതില്‍ വീഴ്ചയുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശ്വാസ്യത സംശയകരമെന്നും കോടതി പറഞ്ഞു. ശാസ്ത്രീയമായ തെളിവുകൾ സ്വീകരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടെന്നും കോടതി വിധിപ്പകർപ്പിൽ പറയുന്നു.
അതേസമയം, അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും നൂറ് ശതമാനവും അര്‍ജുന്‍ തന്നെയാണ് പ്രതിയെന്നും കേസന്വേഷിച്ച വണ്ടിപ്പെരിയാര്‍ സി.ഐയായിരുന്ന ടി.ഡി സുനില്‍കുമാര്‍ പറഞ്ഞു. കേസിൽ ഒരു തരത്തിലുള്ള വീഴ്ച്ചയും ഉണ്ടായിട്ടില്ലെന്ന് തന്നെയാണ് തന്റെ വിശ്വാസം. 2021 ജൂൺ 30ന് സംഭവമുണ്ടായ അന്ന് തന്നെ സ്ഥലത്ത് എത്തി വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു.അന്ന് തന്നെ ക്വാർട്ടേഴ്സ് സീൽ ചെയ്ത് പിറ്റേ ദിവസം തന്നെ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. നൂറ് ശതമാനം സത്യസന്ധമായാണ് കേസ് അന്വേഷിച്ചത്. മേലധികാരിയുമായി ചർച്ച ചെയ്ത ശേഷം അപ്പീൽ പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post