മുംബൈ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ 347 റൺസിൻറെ റെക്കോഡ് വിജയവുമായി ഇന്ത്യൻ വനിതാ ടീം. നവി മുംബൈയിൽ ഇന്ത്യ ഉയർത്തിയ 479 റൺസിൻറെ വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് വെറും 27.3 ഓവറിൽ 131 റൺസിന് ഓൾഔട്ട് ആയി.വനിത ടെസ്റ്റിൻറെ ചരിത്രത്തിൽ റൺ അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയമാണിത്.
നാലു വിക്കറ്റെടുത്ത ദീപ്തി ശർമയും മൂന്ന് വിക്കറ്റെടുത്ത പൂജ വസ്ട്രാക്കറും രണ്ട് വിക്കറ്റെടുത്ത രാജേശ്വരി ഗെയ്ക്വാദും ചേർന്നാണ് ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞത്. സ്‌കോർ ഇന്ത്യ 428, 186-6, ഇംഗ്ലണ്ട് 136, 131.
20 പന്തിൽ 21 റൺസ് നേടിയ ക്യാപ്റ്റൻ ഹീതർ നൈറ്റാണ് ഇംഗ്ലണ്ടിൻറെ ടോപ് സ്‌കോറർ. സോഫിയ ഡങ്ക്ലി (24 പന്തിൽ 15), ടാമി ബ്യൂമൗണ്ട് (26 പന്തിൽ 17), ഡാനി വ്യാറ്റ് (11 പന്തിൽ 12), സോഫി എക്ലസ്റ്റോൺ (11 പന്തിൽ 10), കേറ്റ് ക്രോസ് (22 പന്തിൽ 16), ചാർലി ഡീൻ (33 പന്തിൽ 20*) എന്നിവരാണ് രണ്ടക്കം കണ്ടത്.
രണ്ട് ഇന്നിങ്‌സുകളിലുമായി ഒൻപതു വിക്കറ്റുകൾ വീഴ്ത്തിയ ദീപ്തി ശർമയാണു കളിയിലെ താരം. ആദ്യ ഇന്നിങ്‌സിൽ ദീപ്തി അഞ്ചു വിക്കറ്റുകൾ നേടിയിരുന്നു.








