ന്യൂഡൽഹി: തിരുവനന്തപുരത്ത് 79 വയസ്സുകാരനിൽ കണ്ടെത്തിയ കൊവിഡ് ഒമിക്രോൺ ഉപവകഭേദമായ ജെ എൻ.1 നിലവുള്ളവയിൽ വെച്ച് ഏറ്റവും അപകടകാരിയെന്ന് ആരോഗ്യ വിദഗ്ധർ. 2023 സെപ്റ്റംബറിൽ അമേരിക്കയിലാണ് ഇത് ആദ്യം കണ്ടെത്തിയത്. ഡിസംബർ 12 വരെയുള്ള കണക്ക് പ്രകാരം അമേരിക്കയിലെ ആകെ കൊവിഡ് ബാധയുടെ 21.4 ശതമാനവും ഈ ഉപവകഭേദമാണ്.
ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുകയാണ്. 2023 ഏപ്രിലിൽ വർദ്ധനക്ക് കാരണം എക്സ് ബി ബി ഉപവകഭേദമായിരുന്നുവെങ്കിൽ ഇപ്പോഴത്തെ വർദ്ധനവ് ജെ എൻ.1 മൂലമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എക്സ് ബി ബിയുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിരോധ ശേഷിയെ അതിജീവിക്കാനുള്ള ശേഷി ജെ എൻ.1ന് കൂടുതലാണ്. മാത്രമല്ല, ഇതിന്റെ വ്യാപന തോതും വലുതാണ്. അതിനാൽ മറ്റ് രോഗങ്ങളുള്ളവരിൽ ഇത് അപകടകരമായേക്കാം എന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അന്താരാഷ്ട്ര യാത്രികർ മുഖേന പാശ്ചാത്യ രാജ്യങ്ങളിൽ നിന്നാവാം ജെ എൻ.1 ഇന്ത്യയിൽ എത്തിയത് എന്നാണ് നിഗമനം. അമേരിക്കയിലും ചൈനയിലും നിലവിൽ അതിവേഗം പടർന്ന് പിടിക്കുകയാണ് ഈ വകഭേദം.
ഒമിക്രോൺ ഉപവകഭേദമായ ബിഎ.2.86ൽ നിന്നാകാം ജെ എൻ.1 രൂപാന്തരം പ്രാപിച്ചത് എന്നാണ് ആരോഗ്യ വിദഗ്ധർ കണക്ക്കൂട്ടുന്നത്. ഒക്ടോബർ മാസത്തിൽ അമേരിക്കയിലെ കൊവിഡ് വ്യാപനത്തിൽ 0.1 ശതമാനം മാത്രമായിരുന്ന ജെ എൻ.1, രണ്ട് മാസം കൊണ്ട് 21 ശതമാനത്തിലേക്ക് എത്തിയിരിക്കുകയാണ്.
എന്നാൽ, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ജെ എൻ.1 പൊതു ആരോഗ്യ മേഖലക്ക് അധിക ഭീഷണി ഉയർത്തുന്നതായി തെളിവുകളില്ലെന്നാണ് അമേരിക്കൻ കൊവിഡ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രോഗ തീവ്രതയിലും കാര്യമായ വർദ്ധനവില്ല.
അതിജീവന ശേഷി കൂടുതലായതിനാൽ ജെ എൻ.1 ഉയർത്തുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ നിലവിലുള്ള വാക്സിനുകളിൽ പരിഷ്കരണങ്ങൾ ആവശ്യമായി വരുമെന്ന് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ അറിയിക്കുന്നു. ജെ എൻ.1 ഉപവകഭേദത്തിന്റെ ലക്ഷണങ്ങളും മറ്റ് വകഭേദങ്ങൾക്ക് സമാനമാണ്. ചില ലക്ഷണങ്ങളുടെ തീവ്രതയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.
പനി, വിറയൽ, ശ്വാസതടസ്സം, ശരീരവേദന, രുചിയും ഗന്ധവും തിരിച്ചറിയാനാകാത്ത അവസ്ഥ, മൂക്കടപ്പ്, മൂക്കൊലിപ്പ്, വയറിളക്കം, ചുമ, ക്ഷീണം, തലവേദന, തൊണ്ടവേദന, ഛർദ്ദി, ഓക്കാനം എന്നിവയാണ് ജെ എൻ.1ന്റെയും പ്രധാന ലക്ഷണങ്ങൾ. 2024 ജനുവരിയിൽ രോഗവ്യാപനം ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പരിഷ്കരിച്ച വാക്സിനുകൾ എത്രയും വേഗം ലഭ്യമാക്കണമെന്നും സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ മുന്നറിയിപ്പ് നൽകുന്നു.
ബിഎ. 2.86ന് ആകെ ജനിതക വ്യതിയാനം സംഭവിച്ച 20 വകഭേദങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇവയിൽ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് ജെ എൻ.1 തന്നെയാണ് എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Discussion about this post