തൃശൂർ : ഐടിഐ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് പോലീസ് ജീപ്പ് അടിച്ചു തകർത്ത് ആഹ്ലാദപ്രകടനം. ചാലക്കുടിയിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആഹ്ലാദപ്രകടനത്തിന്റെ പേരിൽ പൊലീസ് ജീപ്പ് അടിച്ചു തകർത്തത്. അക്രമത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ സിപിഎം പ്രവർത്തകർ ബലമായി മോചിപ്പിക്കുകയും ചെയ്തു.
പോലീസ് ജീപ്പിന് നേരെ ആക്രമണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലനെ കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം പ്രവർത്തകർ ഇടപെട്ട് ഇയാളെ മോചിപ്പിക്കുകയായിരുന്നു. ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് നിധിനെ മോചിപ്പിച്ചത്.
വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടന്ന ചാലക്കുടി ഐടിഐയ്ക്ക് മുന്നിലെ കൊടി തോരണങ്ങൾ തലേദിവസം പോലീസ് അഴിപ്പിച്ചിരുന്നു. ഈ വിരോധമാണ് പോലീസിന് നേരെ അതിക്രമം നടത്താൻ സിപിഎം പ്രവർത്തകരെ പ്രേരിപ്പിച്ചത്.
പൊലീസ് ജീപ്പിന്റെ മുകളിൽ കയറി നിന്നായിരുന്നു അതിക്രമം. ജീപ്പിനകത്ത് പോലീസുകാർ ഇരിക്കുമ്പോഴായിരുന്നു എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകർ ഈ ആക്രമണം നടത്തിയത്. പോലീസുകാരെ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവസ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തിയപ്പോഴേക്കും സിപിഎം പ്രവർത്തകർ എത്തിച്ചേർന്ന് പ്രതികളെ സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു. ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ പ്രതിയായ നിധിൻ പുല്ലന് ചുറ്റും വലയം തീർത്ത് പോലീസിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.
Discussion about this post