ശ്രീനഗർ : ഇന്ത്യൻ കരസേന സൈനിക മേധാവി മനോജ് പാണ്ഡെ നാളെ ജമ്മു കശ്മീർ സന്ദർശിക്കും. ജമ്മു കശ്മീരിൽ തീവ്രവാദ ആക്രമണങ്ങൾ തുടർച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് കരസേന മേധാവിയുടെ സന്ദർശനം. കാശ്മീരിലെ സൈന്യത്തിന്റെ സുരക്ഷാസംവിധാനങ്ങൾ കരസേന മേധാവി നേരിട്ട് വിലയിരുത്തും. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിനനുസരിച്ച് ആയിരിക്കും ജമ്മുകശ്മീരിലെ തുടർനടപടികൾ എന്നാണ് സൂചന.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ജമ്മുകശ്മീരിൽ സാധാരണ ജനങ്ങൾ അടക്കമുള്ളവർക്ക് നേരെ തീവ്രവാദി ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇന്നലെ ജമ്മു കശ്മീരിൽ ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനും ഭീകരവാദികളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ചിരുന്നു. ബാരാമുള്ളയിലെ ഗണ്ട്മുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. മസ്ജിദിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഭീകരർ ഇദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് കശ്മീർ പൊലീസ് അറിയിച്ചു. സീനിയർ പൊലീസ് സൂപ്രണ്ടായി വിരമിച്ച മുഹമ്മദ് ഷാഫിയാണ് തീവ്രവാദികളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.
വ്യാഴാഴ്ച രജൗരിയിലെ താനമണ്ഡിയിലേക്ക് സൈനികരുമായി പോയ വാഹനങ്ങൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ അഞ്ചു സൈനികരും വീരമൃത്യു വരിച്ചിരുന്നു. മൂന്ന് ദിവസം മുമ്പ് പൂഞ്ച് ജില്ലയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ഇത്തരത്തിൽ ഭീകരരുടെ ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കരസേന മേധാവിയുടെ സന്ദർശനം ഏറെ പ്രാധാന്യമുള്ളതായാണ് കണക്കാക്കുന്നത്.
Discussion about this post