പത്തനംതിട്ട : പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് ശബരിമല തീർത്ഥാടകർ മരണപ്പെട്ടു. ഒഴുക്കിൽപ്പെട്ട ഉടൻതന്നെ ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ ആയിരുന്നില്ല. തുടർന്ന് രാത്രിയോടെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ചെങ്ങന്നൂർ പമ്പയാറ്റിലെ പാറക്കടവിൽ വച്ചാണ് തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തർ ഒഴുക്കിൽ പെട്ടത്. സന്തോഷ് (19), അവിനാഷ് (21) എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്. തമിഴ്നാട്ടിൽ നിന്നും 20 അംഗ സംഘത്തിനൊപ്പം ശബരിമല ദർശനത്തിനായി എത്തിയതായിരുന്നു ഇവർ. ദർശന ശേഷം ഇന്ന് രാത്രിയിലെ ട്രെയിനിന് തിരിച്ചു ചെന്നൈയിലേക്ക് മടങ്ങാൻ ഇരിക്കെ കുളിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടമുണ്ടായത്.
എറണാകുളത്ത് അയ്യപ്പഭക്തരുടെ കാർ അപകടത്തിൽപ്പെട്ടും ഒരാൾ മരണപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വരും വഴിയായിരുന്നു അപകടമുണ്ടായത്. എറണാകുളം പെരുമ്പാവൂരിന് അടുത്ത് വച്ച് നിയന്ത്രണം തെറ്റിയ കാർ സമീപത്തെ മതിലിലും മരത്തിലുമായി ഇടിച്ചു കയറുകയായിരുന്നു. കർണാടകയിലെ കൂർഗ് സ്വദേശി ചന്ദ്രു ആണ് അപകടത്തിൽ മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന 3 അയ്യപ്പഭക്തർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post