തിരുവനന്തപുരം: നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിൽ കയറാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുമെന്ന് സർക്കാർ. ബസ് കെഎസ്ആർടിസിയ്ക്ക് വിട്ട് നൽകുമെന്നാണ്. നവകേരള സദസ്സിന്റെ മാറ്റിവച്ച എറണാകുളത്തെ പര്യടനം കൂടി പൂർത്തിയായതിന് ശേഷമായിരിക്കും തുടർനടപടി.
മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത ഒറ്റ സീറ്റിൽ ഇരുന്ന് ജനങ്ങൾക്ക് സെൽഫിയെടുക്കാം. പിന്നീട്, വിവാഹം, വിനോദം, തീർത്ഥാടനം തുടങ്ങിയ ആവശ്യങ്ങൾക്ക് നവകേരള ബസ് വാടകയ്ക്ക് നൽകും. ബുക്കിംഗ് ഇല്ലാത്ത ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്ര പദ്ധതിയുടെ (ബഡ്ജറ്റ് ടൂറിസം) ഭാഗമായി സർവീസ് നടത്തും. കെ.എസ്.ആർ.ടി.സി.ക്കാകും പരിപാലനച്ചുമതല. വാടക ദിവസം എണ്ണായിരം രൂപവരെ ഈടാക്കാനാണ് ആലോചന. പുതിയ വകുപ്പ് മന്ത്രിയുടെ കൂടി തീരുമാന പ്രകാരം മറ്റ് കാര്യങ്ങൾ തീരുമാനിക്കും. 25 പേർക്കുള്ള ഇരിപ്പിടമാണ് ബസിലുള്ളത്. എസിയാണെങ്കിലും സ്ലീപ്പർ അല്ലാത്തതിനാൽ ദീർഘദൂര യാത്രയ്ക്കും അത്ര അനുയോജ്യമല്ല. അതുകൊണ്ടുതന്നെ സ്വകാര്യ ആവശ്യങ്ങൾക്ക് നൽകാനേ സാധിക്കൂ എന്ന സ്ഥിതിയാണ്.
1.15 കോടി മുടക്കിയാണ് ഭാരത് ബെൻസിന്റെ ബസ് വാങ്ങിയത്. ഇതിനകം 750ലധികം പേർ പേർ ബസ് വാടകയ്ക്ക് ചോദിച്ച് കെ.എസ്.ആർ.ടി.സി. അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്. വിവാഹത്തിന് മുമ്പുള്ള സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിന് വേണ്ടിയും അന്വേഷണം എത്തിയിരുന്നു. അതേസമയം
വിഐപി പരിവേഷമുള്ള ബസ് സർക്കാരിൻറെ പ്രധാനപരിപാടികൾക്ക് മാത്രം ഉപയോഗിച്ചാൽ മതിയോ എന്നും ആലോചനയുണ്ട്.
Discussion about this post