ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിൽ ഇന്റർനെറ്റ് സേവനം പുന:സ്ഥാപിച്ചു. ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിച്ചത്. സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളെ തുടർന്ന് ഇരു ജില്ലകളിലെയും ഇന്റർനെറ്റ് സേവനം റദ്ദാക്കുകയായിരുന്നു.
ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. ഭീകരാക്രമണത്തിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ ഇരു പ്രദേശങ്ങളിലും സ്ഥിതിഗതികൾ സാധാരണ നിലയിലാണ് ഇതേ തുടർന്നാണ് സേവനങ്ങൾ പുന:സ്ഥാപിച്ചത്.
സേവനം പുന:സ്ഥാപിച്ച വിവരം ഡിവിഷണൽ കമ്മീഷണർ രമേഷ് കുമാർ ആണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. പൂഞ്ചിലെയും രജൗരിയിലെയും ഇന്റർനെറ്റ് സേവനങ്ങൾ പൂർവ്വസ്ഥിതിയിലാക്കി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് സൈന്യം ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറിയിരുന്നു.
Discussion about this post