തിരുവനന്തപുരം : കോൺഗ്രസ് നേതാക്കൾ പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല. തന്റെ പ്രശ്നങ്ങൾ താൻ ആരോടും പറയാറില്ലെന്നും രമേശ് ചെന്നിത്തല സൂചിപ്പിച്ചു. കൂട്ടായ ചർച്ചകളിലൂടെ ഐക്യം ഉറപ്പാക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനുമായുള്ള തർക്കങ്ങളാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് കാരണമായത്.
വിഎം സുധീരൻ കാര്യങ്ങൾ പാർട്ടി തലത്തിൽ ചർച്ചചെയ്യണം. ഇതൊരു തുറന്ന യുദ്ധത്തിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
അയോദ്ധ്യ വിഷയത്തിൽ തനിക്ക് ക്ഷണം ഒന്നും ലഭിച്ചിട്ടില്ലെന്നും പാർട്ടി തീരുമാനം എന്താണോ അതാണ് തന്റെയും തീരുമാനമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ക്ഷണം ലഭിച്ചാൽ മാത്രമല്ലേ അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ട കാര്യമുള്ളൂ എന്നും ചെന്നിത്തല സൂചിപ്പിച്ചു. വിശ്വാസിയാവുന്നതും ആവാതിരിക്കുന്നതും എല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്. ആത്മീയ കാര്യങ്ങളിൽ രാഷ്ട്രീയവൽക്കരണം ശരിയല്ല. ബിജെപി ഈ കാര്യങ്ങളെ രാഷ്ട്രീയവൽക്കരിക്കാൻ ആണ് ശ്രമിക്കുന്നത് എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.








