കൊച്ചി: ഭാര്യയോടുള്ള ലൈംഗികത വൈകൃതം മാനസികവും ശാരീരികവുമായ ക്രൂരതയെന്ന നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. വിവാഹമോചനത്തിനുള്ള കാരണമായി ഇത് കണക്കാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അമിത് റാവൽ, സിഎസ് സുധ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഭാര്യയെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയയാക്കുന്നത് മാനസികവും ശാരീരികവുമായ ക്രൂരതയുടെ പരിധിയിൽ വരുമെന്ന് കോടതി പറഞ്ഞു.
എറണാകുളം സ്വദേശിനിയായ സ്ത്രീ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഭർത്താവ് തന്നെ അശ്ലീല സിനിമകളിലെ രംഗങ്ങൾ അനുകരിക്കാൻ നിർബന്ധിച്ചെന്നും എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി.
2009 ആഗസ്റ്റ് 23നായിരുന്നു ഇവരുടെ വിവാഹം. 17 ദിവസം കഴിഞ്ഞ് ഭർത്താവ് വിദേശത്തേക്ക് ജോലിക്ക് പോയി. 2009 നവംബർ 29 വരെ ഭർതൃഗൃഹത്തിൽ താമസിച്ചെങ്കിലും ഭർതൃവീട്ടുകാർ തന്നെ പുറത്താക്കിയെന്ന് കുടുംബ കോടതിയിൽ നൽകിയ വിവാഹമോചന ഹർജിയിൽ ഇവർ പറഞ്ഞിരുന്നു. ഭർത്താവ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും ഉപേക്ഷിച്ചുപോയ അയാൾ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആരോപിച്ചിരുന്നു.
എന്നാൽ, വിവാഹമോചനത്തിനുവേണ്ടിയാണ് ഈ ആരോപണങ്ങളെന്നും ബന്ധം പുനഃസ്ഥാപിക്കാൻ തയാറാണെന്നുമായിരുന്നു ഭർത്താവിൻറെ വാദം. ഇവർക്ക് 2013 മുതൽ ചെലവിന് നൽകുന്നുണ്ടെന്ന് വിലയിരുത്തിയ കുടുംബ കോടതി വിവാഹ മോചന ഹർജി തള്ളി. എന്നാൽ, വിവാഹബന്ധം പുനഃസ്ഥാപിക്കാൻ തയാറാണെന്ന് 2017ൽ വ്യക്തമാക്കിയെങ്കിലും ഇതിനുള്ള നടപടി ഭർത്താവ് സ്വീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ചെലവിന് ലഭിക്കാൻ കോടതിയെ സമീപിച്ച ശേഷമാണ് തുക നൽകുന്നത്. പരാതിക്കാരിയെ ഉപേക്ഷിച്ചെന്ന ആരോപണത്തിന് തെളിവില്ലെന്ന വാദം അംഗീകരിച്ചാലും ലൈംഗികവൈകൃത സ്വഭാവം വിവാഹമോചനത്തിന് മതിയായ കാരണമാണെന്നും കോടതി വ്യക്തമാക്കി.
Discussion about this post