കാസർകോട്: വിവാഹാലോചനയിൽ നിന്ന് പിൻമാറിയതിന്റെ വൈരാഗ്യത്തിന് വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമമെന്ന് പരാതി. കാഞ്ഞങ്ങാട് സ്വദേശിയും വിദേശത്ത് ബിസിനസുകാരനുമായ യുവാവ് ആണ് പരാതിയുമായി രംഗത്തെത്തിയത്. 15 ലക്ഷം രൂപ തട്ടിയെടുക്കാനാണ് ശ്രമം.അഭിഭാഷകനും പോലീസും ഉൾപ്പെടുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് യുവാവ് ജില്ലാ പോലീസ് മേധാവിക്കും ഐജിക്കും നൽകിയ പരാതിയിൽ ആരോപിക്കുന്നു. എന്നാൽ ഈ വാദം തെറ്റാണെന്നും കേസുമായി ബന്ധപ്പെട്ട് മാത്രമാണ് താൻ യുവാവുമായി ബന്ധപ്പെട്ടതെന്നുമാണ് പോലീസ് ഇൻസ്‌പെക്ടറുടെ വിശദീകരണം.
ഈ കഴിഞ്ഞ ജൂലൈയിലാണ് സംഭവങ്ങളുടെ തുടക്കം. പരാതിക്കാരൻ കാസർകോട് സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിലെത്തുകയും പെണ്ണുകാണുകയും ചെയ്തു. എന്നാൽ, പക്ഷേ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല എന്നറിഞ്ഞത് കൊണ്ട് ആ കല്യാണത്തിൽ നിന്ന് പിന്മാറി.
തുടർന്ന് യുവാവ് വിദേശത്തേക്ക് തിരിച്ചുപോയി. കഴിഞ്ഞ മാസം അവസാനത്തിൽ മറ്റൊരു യുവതിയുമായി വിവാഹം നടക്കുകയും ചെയ്തു. ഈ സമയത്താണ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ വ്യാജ പരാതി എത്തുന്നത്. യുവാവ് നേരത്തെ കല്യാണം ആലോചിച്ച പെൺകുട്ടിയുടെ ബന്ധുവാണ് പീഡന പരാതി നൽകിയത്. എന്നാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. 15 ലക്ഷം നൽകിയാൽ പോക്‌സോ പരാതിയിൽ നിന്ന് പിന്മാറാമെന്നായി വാഗ്ദാനം. ഇതിന് തയ്യാറാകാതെ വന്നതോടെ നിരന്തരം ഫോൺ വിളിച്ച് ഭീഷണിയായി. കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനായ അഡ്വ. നുസൈബ്, ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ ഷൈൻ എന്നിവർക്കെതിരെയാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്.
Discussion about this post