ലക്നൗ : ഉത്തർപ്രദേശിലെ കുപ്രസിദ്ധ മാഫിയ തലവൻ വിനോദ് ഉപാധ്യായയെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ആണ് വിനോദ് ഉപാധ്യായയെ വെടിവെച്ചു കൊലപ്പെടുത്തിയത്. സർക്കാർ തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന ക്രിമിനൽ ആയിരുന്നു ഇയാൾ.
ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ വിനോദ് ഉപാധ്യായക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 35 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിരവധി കൊലപാതകങ്ങളും കൊലപാതകശ്രമങ്ങളും അടക്കമുള്ള കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. വ്യാഴാഴ്ച രാത്രിയായിരുന്നു സുൽത്താൻപൂരിൽ എസ്ടിഎഫും മാഫിയ സംഘവും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.
അയോദ്ധ്യയിലെ മഹാരാജ്ഗഞ്ചിലെ മായാബസാർ സ്വദേശിയാണ് വിനോദ് ഉപാധ്യായ. ഗോരഖ്പൂർ പൊലീസ് ആണ് വിനോദ് ഉപാധ്യായയുടെ തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഭൂമി കൈയേറ്റം, കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരായി ഗോരഖ്പൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.








