തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെപ്പോലെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുഖ്യമന്ത്രിയ്ക്ക് അടുത്തു ചെന്നാൽ കരിയും. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന്റെ ഉത്തരവാദിത്വം കേന്ദ്രത്തിനാണെന്നും ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് കള്ളക്കടത്ത് നടന്നതെന്ന് അറിയാമെന്ന് പ്രസംഗത്തിനിടെ പരാമർശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗോവിന്ദൻ.
പരിശുദ്ധമായ രാഷ്ട്രീയത്തിന്റെ കറപുരളാത്ത കൈകളുടെ ഉടമയാണ് നമ്മുടെ മുഖ്യമന്ത്രി. അതുകൊണ്ടാണ് എത്ര ശ്രമിച്ചിട്ടും മുഖ്യമന്ത്രിയെ ഒന്നും ചെയ്യാൻ ആർക്കും കഴിയാത്തത്. നിങ്ങൾ എത്ര ആഗ്രഹിച്ചാലും മുഖ്യമന്ത്രിയെ ഒന്ന് തൊടാൻ പോലും കഴിയില്ല. അത്ര ഉയരത്തിൽ സൂര്യനെപ്പോലെയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ അടുത്തു ചെന്നാൽ കരിഞ്ഞുപോകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
വിമാനത്താവളം കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ ഉത്തരവാദികൾ കേന്ദ്ര ഏജൻസികളാണ്. വിമാനത്താവളത്തിന്റെ നിയന്ത്രണം പൂർണമായും അവർക്കാണ്. സ്വർണക്കടത്ത് കേസിൽ വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിച്ച് അന്വേഷണം നടത്താൻ കഴിഞ്ഞില്ല. ഇത്ര നാളായിട്ടും സ്വർണക്കടത്ത് കേസ് തെളിയിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞില്ല. കേരള പോലീസ് അല്ല പ്രതികളെ പിടിക്കേണ്ടത് എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
നയതന്ത്ര കള്ളക്കടത്ത് കേസിൽ പൂർണ ഉത്തരവാദിത്വം കേന്ദ്രത്തിനാണ്. മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാൻ നോക്കണ്ട. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ സിപിഎം പങ്കെടുക്കില്ല. തൃശ്ശൂർ ലോക്‌സഭാ സീറ്റ് ബിജെപിയ്ക്ക് ലഭിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
Discussion about this post