പത്തനംതിട്ട: ചക്ക വേവിച്ച് നൽകാത്തതിന്റെ പേരിൽ അമ്മയുടെ കൈകൾ തല്ലിയൊടിച്ച് മകൻ. തട്ടയ്ക്കാട് സ്വദേശി സരോജിനിക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സരോജിനിയുടെ മകൻ വിജേഷിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നതായാണ് സൂചന.
ബന്ധുവീട്ടിൽ നിന്നാണ് വിജേഷ് ചക്കയുമായി വീട്ടിൽ എത്തിയത്. ഉടൻ ക്ക വേവിച്ച് തരണമെന്ന് സരോജിനിയോട് ആവശ്യപ്പെട്ടെങ്കിലും പുറത്ത് പുല്ല് വെട്ടുന്ന ജോലിയായിരുന്നതിനാൽ ഇപ്പോൾ ചക്ക വെട്ടാൻ കഴിയില്ലെന്ന് സരോജിനി പറഞ്ഞു. ഇത് കേട്ട ദേഷ്യത്തിൽ പുറത്തുപോയ വിജേഷ് വീണ്ടും മദ്യപിച്ചെത്തുകയും 65കാരിയായ അമ്മയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
വീടിൻറെ സമീപത്തെ ആഞ്ഞിലി കമ്പ് ഒടിച്ച് സരോജിനിയുടെ ഇരു കൈകളും തല്ലിയൊടിച്ചു. തലയ്ക്കും നടുവിനും സരോജിനിക്ക് പരിക്കുണ്ട്. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. താലൂക്ക് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്ഥിരമായി മദ്യപിച്ചെത്തി വിജേഷ് പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Discussion about this post