അയോദ്ധ്യ: അയോദ്ധ്യയിൽ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, ഒരു ബാങ്ക് ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്നു. രാമഭൂമിയായ അയോദ്ധ്യ ധാമിലെ മണി റാം കി ചാവ്‌നി പ്രദേശത്ത് പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ശ്രീ സീതാ റാം നാം ബാങ്ക് ആണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. ഇന്ത്യയിലുടനീളം 136 ശാഖകളുള്ള ഈ ബാങ്ക് യഥാർത്ഥത്തിൽ ഒരു സാധാരണ വാണിജ്യ ബാങ്കല്ല.
പണത്തിന് ഈ ആത്മീയ ബാങ്കിൽ ഒരുതരത്തിലുള്ള മൂല്യവുമില്ല. ഇവിടെ ശ്രീരാമന്റെ പേരിലാണ് ഇടപാടുകൾ നടക്കുന്നത്. രാമഭക്തരാണ് ഈ ബാങ്ക് നിയന്ത്രിക്കുന്നത്. 8 മാസവും പത്ത് ദിവസത്തിനുമുള്ളിൽ ഇത് തിരികെ നൽകണമെന്ന ഉപാധിയിൽ രാമഭക്തർക്ക് മാത്രമാണ് ഇവിടെ വായ്പ നൽകുക.
ഈ ബാങ്കിൽ അക്കൗണ്ട് തുറക്കാൻ ഭക്തർ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. രാമനാമത്തിന്റെ കണക്കുകൾ സംബന്ധിച്ച് ഒരു ലെഡ്ജറും ബാങ്കിൽ സൂക്ഷിക്കുന്നു. ഇവിടെ ജനങ്ങൾക്ക് ലോൺ ആയി നൽകുന്നത് ഒരു ബുക്കും പേനയും. സ്നേഹം, ഭക്തി എന്നിവയെ സൂചിപ്പിക്കുന്ന ചുവപ്പ് നിറത്തിലുള്ളതായിരിക്കും ഇവ. 30 പേജുള്ള ഈ ബുക്കിൽ 108 കള്ളികളാണ് ഉള്ളത്. ഇതിൽ ഭക്തർ ദിവസവും രാമനാമം എഴുതണം. 8 മാസവും 10 ദിവസവും ആണ് വായ്പാ കാലാവധി. ഈ കാലയളവിൽ 1.25 ലക്ഷം തവണ ഭക്തർ ശ്രീരാമ നാമം എഴുതണം.
ഹിന്ദിക്ക് പുറമേ, ഉറുദു, ഇംഗ്ലീഷ്, ബംഗാളി, അല്ലെങ്കിൽ മറ്റ് ഭാഷകളിലും ഭക്തർക്ക് രാമ നാമം എഴുതാം. രാവിലെ നാല് മണി മുതൽ ഏഴ് മണി വരെയള്ള സമയത്ത് മാത്രമാണ് രാമനാമം എഴുതാൻ കഴിയുക. വായ്പാ കാലയളവിൽ ഭക്തർ മത്സ്യമോ മാംസമോ കഴിക്കരുത്. ഭക്ഷണത്തിൽ ഉള്ളിയോ വെളുത്തുള്ളിയോ ഉപയോഗിക്കരുത്. ഇങ്ങനെയുള്ള നിബന്ധനകളും ബാങ്ക് നിർദേശിച്ചിട്ടുണ്ട്.
Discussion about this post