തിരുവനന്തപുരം: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് അയോദ്ധ്യയിൽ നിന്നും കൊണ്ടുവന്ന അക്ഷതം ഏറ്റുവാങ്ങി നടൻ മോഹൻ ലാൽ. ആർഎസ്എസ് നേതാക്കൾ അദ്ദേഹത്തിന്റെ വസതിയിൽ നേരിട്ട് എത്തിയാണ് അക്ഷതം കൈമാറിയത്. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്തും അദ്ദേഹം നൽകിയിട്ടുണ്ട്.
ആർ എസ് എസ് പ്രാന്ത പ്രചാരക് എസ്.സുദർശനൻ ആണ് മോഹൻലാലിന് അക്ഷതം കൈമാറിയത്. അഖില ഭാരതീയ സമ്പർക്ക ടോലി അംഗം എ. ജയകുമാർ, ജഗ്ഗു സ്വാമിജി, ചാർട്ടേഡ് അക്കൗണ്ടന്റ് അനൂപ്, കൊച്ചി മഹാനഗർ പ്രചാരക് ടി. സനോജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മോഹൻലാൽ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം നടൻ അജയകുമാർ, പുതുമുഖ സംവിധായകൻ അഖിൽ മാരാർ എന്നിവരും അക്ഷതം ഏറ്റുവാങ്ങിയിരുന്നു. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാറും അക്ഷതം ഏറ്റുവാങ്ങി. ആർഎസ്എസ് മുതിർന്ന പ്രചാരകൻ എസ് സേതുമാധവനിൽ നിന്നുമാണ് അദ്ദേഹം അക്ഷതം സ്വീകരിച്ചത്. വിഭാഗ് പ്രചാരക് എം.യു അനൂപ്, ജില്ലാ കാര്യവാഹ് സി.ജെ മധു പ്രസാദ്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സഹസേവാ പ്രമുഖ് വി. അനിൽകുമാർ, ജില്ലാ സഹ കാര്യവാഹ് എസ്. സതീഷ്, പാലമുറ്റത്ത് വിജയകുമാർ എന്നിവർ പങ്കെടുത്തു.












