അഹമ്മദാബാദ് : ശാസ്ത്രലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് വിശദീകരിച്ച് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. സമീപകാലത്തെ വിജയങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ മാർഗനിർദേശങ്ങളും ചൂണ്ടിക്കാണിച്ച സോമനാഥ്, ബഹിരാകാശത്ത് മനുഷ്യ സാന്നിധ്യം കൊണ്ടുവരാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെക്കുറിച്ചും ഊന്നിപ്പറഞ്ഞു. ഗാന്ധിനഗറിൽ നടന്ന അന്താരാഷ്ട്ര ബഹിരാകാശ സമ്മേളനത്തിലാണ് ഈ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.
നമ്മുടെ ബഹിരാകാശ പരീക്ഷണങ്ങൾക്ക് എല്ലായ്‌പ്പോഴും മുൻഗണന നൽകുന്ന വ്യക്തിയാണ് പ്രധാനമന്ത്രി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ വിജയം കൈവരിക്കാനായി അദ്ദേഹം പിന്തുണയ്ക്കുന്നുണ്ട്.
കഴിഞ്ഞ ആറ് മാസത്തിനിടെ വലിയ വിജയങ്ങളാണ് രാജ്യം കൈവരിച്ചത്. ഇതിന് പിന്നാലെ പുതിയ ചില പദ്ധതികൾ പ്രധാനമന്ത്രി ചാർട്ട് ചെയ്ത് നൽകിയിട്ടുണ്ട്. ഗഗൻയാൻ ദൗത്യം നിർവ്വഹിക്കുക മാത്രമല്ല, ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുകയും കൂടുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുകയുമാണ് ലക്ഷ്യം. 2040 ഓടെ ചന്ദ്രോപരിതലത്തിൽ മനുഷ്യൻ കാലുകുത്തും എന്ന് എസ് സോമനാഥ് ഉറപ്പുനൽകി. ഈ സ്വപ്‌നം യാഥാർത്ഥ്യമാക്കാനുള്ള പദ്ധതികൾ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2035 ഓടെ ഇന്ത്യൻ ബഹിരാകാശ നിലയം നിർമ്മിക്കുകയാണ് അടുത്ത ലക്ഷ്യം. ഇത് ഇന്ത്യയിലെ ജനങ്ങൾക്ക് മൈക്രോ ഗ്രാവിറ്റി ഗവേഷണം ഉൾപ്പെടെ നടത്താനുള്ള സാധ്യതകൾ വളർത്തും. ഇത് കൂടാതെ, 2024 ഡിസംബറിലും 2025 ലുമായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന വീനസ് ഓർബിറ്റർ മിഷൻ, ശുക്രയാൻ -1 പദ്ധതികളെക്കുറിച്ചും, 2028 ഓടെ ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ വിക്ഷേപിക്കാനുള്ള പദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദമാക്കി.
Discussion about this post