കോഴിക്കോട്: കേരളത്തിലെ പ്രളയം ആസ്പദമാക്കി നിർമ്മിച്ച ചിത്രം 2018നെ ചൊല്ലി കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ ജൂഡ് ആന്റണിയും കാണികളും തമ്മിൽ തർക്കം. സിനിമയിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് കാണികളിൽ ഒരാൾ പറയുകയും, ഇതിന് ജൂഡ് മറുപടി നൽകുകയും ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. സംവിധായകന് നേരെ കാണികൾ കൂവുകയും ചെയ്തു.
പ്രളയത്തിൽ മുഖ്യമന്ത്രിയുടെയും സർക്കാർ സംവിധാനങ്ങളുടെയും പങ്കിനെ ചിത്രം അവഗണിച്ചുവെന്നും, ഇതുവഴി മുഖ്യമന്ത്രിയെ അപമാനിച്ചുവെന്നുമായിരുന്നു കാണികളിൽ ഒരാൾ പറഞ്ഞത്. മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ലെന്നും കേരളത്തിന്റെ ഒരുമയാണ് ചിത്രത്തിലൂടെ കാണിച്ചത് എന്നും ഇതിന് ജൂഡ് ആന്റണി ഇതിന് മറുപടി നൽകി. സിനിമയെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം സെഷനിൽ താൻ പറഞ്ഞതാണ്. ഈ ചോദ്യം ചോദിച്ചയാൾക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ട്. അത് നമ്മുടെ മേലേക്ക് ഇടണ്ട.
ഒരു രാഷ്ട്രീയവും ഇല്ലാത്ത ആളാണ് ഞാൻ. ചിത്രത്തിൽ മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല. താൻ അതേക്കുറിച്ച് സെഷനിൽ മുഴുവൻ സംസാരിച്ചത് നിങ്ങൾക്ക് മനസ്സിലാകാഞ്ഞിട്ടല്ല. മറിച്ച് അഭിനയിക്കുകയാണ്. നിങ്ങളുടെ രാഷ്ട്രീയം എന്താണെന്ന് മനസ്സിലായി. അതിനാൽ ഉത്തരം പറയാൻ നിലവിൽ സൗകര്യം ഇല്ലെന്നും ജൂഡ് ആന്റണി കൂട്ടിച്ചേർത്തു. ചോദ്യം ചോദിച്ചയാളോട് ഏത് ബ്രാഞ്ചിന്റെ സെക്രട്ടറിയാണെന്നും ജൂഡ് ചോദിച്ചു. എന്നാൽ ചോദ്യത്തിന് ഉത്തരം നൽകണമെന്ന് ആവശ്യപ്പെട്ട് കാണികൾ ജൂഡിനെ വിമർശിച്ചു. ഇതോടെ എഴുത്തുകാരനായ ജോസി ജോഫസ് പ്രതികരിക്കുകയായിരുന്നു.
സിനിമയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ജൂഡ് വിശദീകരിച്ചതാണ്. സിനിമയെ വിമർശിക്കാം. എന്നാൽ അധിക്ഷേപിക്കുന്നത് ശരിയല്ല. സിനിമയിൽ മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ലെന്നും ജോസി ജോസഫ് പ്രതികരിച്ചു. ഇതിന് പിന്നാലെ കാണികൾ കൂവാൻ ആരംഭിക്കുകയായിരുന്നു.
Discussion about this post