പത്തനംതിട്ട: വെണ്ണിക്കുളം സ്വദേശിനി അംബികയ്ക്ക് നേരെ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. അംബികയ്ക്ക് വെള്ളം കയറാത്ത സ്ഥലം വാങ്ങി നൽകി. സ്ഥലത്ത് വീടും നിർമ്മിച്ച് നൽകും. ഇതോടെ ഒരു പതിറ്റാണ്ടിലധികമായി തുടരുന്ന അംബികയുടെ ദുരിത ജീവിതത്തിനാണ് വിരാമം ആകുന്നത്.
സ്ഥിരമായി വെള്ളം കയറുന്ന സ്ഥലത്താണ് നിലവിൽ അംബികയുടെയും കുടുംബത്തിന്റെയും താമസം. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതിരുന്ന ഇവർക്ക് 12 വർഷങ്ങൾക്ക് മുൻപാണ് പഞ്ചായത്ത് സ്ഥലവും വീടും നൽകിയത്. എന്നാൽ പുഴയ്ക്ക് സമീപമുള്ള ഈ വീട്ടിൽ വെള്ളം കയറുക പതിവാണ്. 2018 ലെ പ്രളയത്തോടെ ദുരിതം ഇരട്ടിയാകുകയായിരുന്നു. അടിക്കടി വെള്ളം കയറാറുള്ളതിനാൽ വീട്ടിലെ സാധനങ്ങൾ മുഴുവൻ നശിച്ച നിലയിലാണ്.
പ്രളയത്തിൽ മരംവന്നിടിച്ച് മകന്റെ ചെവിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സ ഇപ്പോഴും തുടരുകയാണ്. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട ചിലവ് അംബികയുടെ ദുരിതം ഇരട്ടിയാക്കുന്നുണ്ട്. ഇതിനിടെയാണ് സഹായവുമായി സുരേഷ് ഗോപി എത്തിയത്.
വെള്ളം കയറാത്ത സ്ഥലം എഴുത്ത് ഫീസ് അടക്കം നൽകിയാണ് അദ്ദേഹം അംബികയ്ക്ക് വാങ്ങി നൽകിയത്. ഈ സ്ഥലത്ത് വീട് നിർമ്മിക്കാനാവശ്യമായ എല്ലാ സഹായവും നൽകുമെന്നും സുരേഷ് ഗോപി ഉറപ്പ് നൽകിയതായി അംബിക പറഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ തുണയായി നിന്ന സുരേഷ് ഗോപിയ്ക്ക് അംബിക നന്ദി പറഞ്ഞു.
Discussion about this post