ന്യൂഡൽഹി: രജ്യത്തിന് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞ് വച്ച ധീരസൈനികരുടെ പോരാട്ടവീര്യത്തെയും ത്യാഗത്തെയും ഓർമപ്പെടുത്തി രാജ്യം ഇന്ന് 76-ാം കരസേനാ ദിനം ആചരിക്കുന്നു. കരസേനാ ദിനത്തോടനുബന്ധിച്ച് സെക്കന്ദ്രാബാദിലെ ഇഎംഇ വാർ മെമ്മോറിയലിൽ സൈനികർക്ക് പുഷ്പാർച്ചന അർപ്പിക്കുന്ന ചടങ്ങ് നടന്നു.
ലഖ്‌നൗ ഗൂര്‍ഖ റൈഫിള്‍സ് റെജിമെന്റല്‍ സെന്ററിലാണ് കരസേനാ ദിനത്തോട് അനുബന്ധിച്ച് സൈനിക പരേഡ് നടക്കുക. ചടങ്ങിൽ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിക്കും. മേജര്‍ ജനറല്‍ സലില്‍ സേതയുടെ നേതൃത്വത്തിലാണ് സൈനിക പരേഡ് നടക്കുന്നത്. 50-ാമത് പാരച്യൂട്ട് ബ്രിഗേഡ്, സിഖ് ലൈറ്റ് ഇന്‍ഫെന്‍ട്രി, ജാട്ട് റെജിമെന്റ്, ഗര്‍വാള്‍ റൈഫിള്‍സ്, ബംഗാള്‍ എഞ്ചിനീയര്‍ ഗ്രൂപ്പ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങള്‍ പരേഡില്‍ പങ്കെടുക്കും.
വൈകിട്ട് നടക്കുന്ന ശൗര്യ സന്ധ്യയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കും. പ്രതിരോധമന്ത്രിയെ കൂടാതെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ എന്നിവരും ശൗര്യ സന്ധ്യയിൽ പങ്കെടുക്കും.
50-ാമത് പാരച്യൂട്ട് ബ്രിഗേഡ്, സിഖ് ലൈറ്റ് ഇൻഫെൻട്രി, ജാട്ട് റെജിമെന്റ്, ഗർവാൾ റൈഫിൾസ്, ബംഗാൾ എഞ്ചിനീയർ ഗ്രൂപ്പ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങൾ പരേഡിൽ പങ്കെടുക്കും. സേനയുടെ വിവിധ റെജിമെന്റുകളിൽ നിന്നുള്ള ബാൻഡ് സംഘങ്ങളും പരേഡിന്റെ ഭാഗമാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് മികച്ച പരേഡ് സംഘത്തെ തിരഞ്ഞെടുക്കും എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.









