ബംഗളൂരു: കർണാടകയിൽ ഹിന്ദു നേതാവിന് നേരെ ആക്രമണം. പുത്തൂർ സ്വദേശി സന്തോഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. അയോദ്ധ്യയിൽ നിന്നും കൊണ്ടുവന്ന അക്ഷതം വിതരണം ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സന്തോഷിന് നേരെ ആക്രമണം ഉണ്ടായത്. മുണ്ടൂർ ഗ്രാമത്തിൽ അക്ഷതം വിതരണം ചെയ്യേണ്ടതിന്റെ ചുമതല സന്തോഷിനാണ്. ഇതിന്റെ ഭാഗമായി അക്ഷതവുമായി ഇവിടെയെത്തിയതായിരുന്നു സന്തോഷ്. എന്നാൽ യുവാവിനെ പ്രദേശവാസിയായ ധനജ്ഞയും സംഘവും തടയുകയായിരുന്നു.
അക്ഷതം വിതരണം ചെയ്യരുതെന്നും തിരികെ മടങ്ങണം എന്നും ധനജ്ഞയ് ആവശ്യപ്പെട്ടു. എന്നാൽ അക്ഷതം വിതരണം ചെയ്യാതെ മടങ്ങില്ലെന്ന് സന്തോഷ് വ്യക്തമാക്കി. ഇതിന് പിന്നാലെ സന്തോഷിനെ ആക്രമിക്കുകയായിരുന്നു. തടയാൻ എത്തിയ സന്തോഷിന്റെ മാതാവിനെയും അക്രമികൾ മർദ്ദിച്ചു. പ്രദേശവാസികൾ എത്തിയാണ് ഇരുവരെയും ആക്രമണത്തിൽ നിന്നും രക്ഷിച്ചത്.
ആക്രമണത്തിൽ സന്തോഷിനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും പുത്തൂരുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Discussion about this post