ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് ബഹിഷ്‌കരിച്ച കോൺഗ്രസ് നിലപാട് തള്ളി ഉത്തർപ്രദേശിലെ പ്രമുഖ നേതാവ്. യുപി മുൻ പിസിസി പ്രസിഡന്റ് നിർമൽ ഖേത്രിയാണ് കോൺഗ്രസ് തീരുമാനത്തെ തള്ളിയത്. താൻ ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ശ്രീരാമഭക്തൻ ആവുകയെന്നത് പാപമൊന്നുമല്ല. പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കും. രാമക്ഷേത്രഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ വ്യക്തിപരമായ ക്ഷണം സ്വീകരിച്ചാണ് താൻ ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. ശ്രീരാമഭക്തനായതിൽ അഭിമാനം കൊള്ളുന്നുവെന്ന്ും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ കോൺഗ്രസ് നേതാക്കളുടെ സംഘം സന്ദർശനത്തിന് എത്തിയിരുന്നു. ഉത്തർപ്രദേശ് പി.സി.സി അദ്ധ്യക്ഷൻ അജയ് റായ്, യു.പി എം.എൽ.എ അഖിലേഷ് പ്രതാപ് സിംഗ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ, ഹരിയാനയിലെ നേതാവും എംപിയുമായ ദീപേന്ദർ ഹൂഡ എന്നിവർ അയോദ്ധ്യയിലെ സരയൂ നദിയിൽ പുണ്യസ്നാനം നടത്തി. സംഘം അയോദ്ധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ എത്തി പ്രാർത്ഥന നടത്തിയിരുന്നു.










