മുംബൈ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ സംസ്ഥാനത്തിന് പൊതുഅവധി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ബിജെപി നേതാവ് മംഗൾ പ്രഭാത് ലോധയുടെ അപേക്ഷയിലാണ് സർക്കാരിന്റെ നടപടി.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽ വിപുലമായ ആഘോഷപരിപാടികൾ ആണ് സംഘടിപ്പിച്ചിട്ടുള്ളത്. അവധി നൽകി ഇതിൽ പങ്കെടുക്കാൻ ഏവർക്കും അവസരം നൽകണമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് അപേക്ഷ നൽകിയത്. ഇത് അദ്ദേഹം പരിഗണിക്കുകയായിരുന്നു.
തിങ്കളാഴ്ച എല്ലാ സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബാങ്കുകൾ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ ധനസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും. അന്നേ ദിവസം സംസ്ഥാനത്ത് ഡ്രൈ ഡേ ആണ്. മത്സ്യത്തിന്റെയും മാംസത്തിന്റെയും വിൽപ്പനയ്ക്കും നിരോധനം ഏർപ്പെടുത്തി.
അതേസമയം പ്രാണപ്രതിഷ്ഠാ ദിനത്തിൽ റിസർവ്വ് ബാങ്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിക്കമ്പോളത്തിനും അവധിയായിരിക്കും. അന്നേ ദിവസം വ്യാപാരം ഉണ്ടാകില്ലെന്നും റിസർവ്വ് ബാങ്ക് വ്യക്തമാക്കി.
Discussion about this post